100 കോടിയുടെ കോഴ വിവാദം: കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്‍റെ ഭാവി തുലാസില്‍
ആലപ്പുഴ: 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
മന്ത്രിയാകുമെന്ന് കരുതിയിടത്തുനിന്ന് അടുത്തതവണ കുട്ടനാട്ടില്‍ പാർട്ടി സീറ്റില്‍ മത്സരിക്കാനാകുമോ എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
ആരോപണം തോമസ് കെ. തോമസ് നിഷേധിക്കുന്നെങ്കിലും സി.പി.എം നേതൃത്വവും എല്‍.ഡി.എഫിലെ ഘടകകക്ഷികളും വെറും ആരോപണമായി അതിനെ കരുതുന്നില്ല എന്നാണ് ലഭിക്കുന്ന സൂചന. സ്വന്തം മുന്നണിയിലെ ഘടകകക്ഷി എം.എല്‍.എ മുന്നണിയിലെ എം.എല്‍.എമാരെ കൂറുമാറ്റാൻ ശ്രമം നടത്തിയത് ഗൗരവമായി കാണുന്നു എന്നാണ് എല്‍.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്. അത്തരം ശ്രമം നടത്തിയ ആളെ വീണ്ടും മുന്നണിയുടെ ലേബലില്‍ മത്സരിക്കാൻ അനുവദിക്കുമോ എന്ന ചോദ്യമാണ് കുട്ടനാട്ടിലിപ്പോൾ ഉയർന്നു കേൾക്കുന്നത്.
ഉത്തരം ലഭിക്കേണ്ട ഒട്ടനവധി ചോദ്യങ്ങളാണ് സംഭവത്തോടെ പുറത്തു വന്നിരിക്കുന്നത്. ഇടതുമുന്നണിയിലെ രണ്ട് എം.എല്‍.എമാരെ എൻ.ഡി.എ മുന്നണിയിലേക്ക് കൂറുമാറ്റുന്നതിന്‍റെ ആവശ്യമെന്ത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. 100 കോടി രൂപ കൊടുത്ത് രണ്ട് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങിയിട്ട് എന്തുചെയ്യാനെന്ന മറുചോദ്യമാണ് തോമസ് കെ. തോമസ് ഉയർത്തുന്നത്. താൻ മന്ത്രിയാകുന്നത് തടയാൻ ആന്‍റണി രാജു നടത്തിയ ഗൂഢാലോചനയാണ് കോഴക്കഥയെന്നാണ് തോമസ് കെ. തോമസിന്‍റെ വാദം.
തോമസ് കെ. തോമസ് മന്ത്രിയാകുന്നത് ആന്‍റണി രാജു എന്തിന് തടയണമെന്ന ചോദ്യവുമുയരുന്നുണ്ട്. തോമസ് കെ. തോമസ് മന്ത്രിയാകുന്നത് തടയുന്നതിന് സ്വന്തം പാർട്ടിയിലെ മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ഓപറേഷനാണ് കോഴ വിവാദം എന്നും പറയുന്നവരുണ്ട്. നിയമസഭയില്‍ സാന്നിധ്യമുറപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തോമസ് കെ. തോമസിനെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളുടെ ഭാഗമാണിതെന്ന പ്രചാരണവും നടക്കുന്നുണ്ട്. നവീൻബാബുവിന്‍റെ ആത്മഹത്യ ഉയർത്തിയ വിവാദങ്ങളില്‍നിന്ന് പൊതുജനങ്ങളുടെയും, മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ മെനഞ്ഞ കഥയാണിതെന്ന പറയുന്നവരുമുണ്ട്.
എൻ.സി.പി ദേശീയതലത്തില്‍ പിളർന്നപ്പോഴും അത് ബാധിക്കാത്ത ഇടമാണ് കേരള ഘടകം. രണ്ട് എം.എല്‍.എമാരും ഒറ്റക്കെട്ടായി ശരത് പവാറിനൊപ്പം നിന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ഇടഞ്ഞ നിലയിലായിരുന്നു തോമസ് കെ. തോമസ് എങ്കിലും അജിത് പവാറിനൊപ്പം പോകാൻ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. അതിനടിയിലാണ് പിളർത്താൻ ശ്രമം നടന്നുവെന്ന് വെളിപ്പെടുന്നത്. അതറിഞ്ഞാവാം പി.സി. ചാക്കോ അടുത്തിടെ തോമസ് കെ. തോമസുമായി ചങ്ങാത്തതിലായതും അദ്ദേഹത്തിന് മന്ത്രിപദവി വാഗ്ദാനം ചെയ്തതുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
എൻ.സി.പിയില്‍നിന്ന് കുട്ടനാട് മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലമാണ് കുട്ടനാട്. അതിനാല്‍ ആന്‍റണി രാജു മണ്ഡലത്തില്‍ നോട്ടമിട്ടിട്ടുണ്ടെന്നും അതിന്‍റെ ഭാഗമാണ് ആരോപണമെന്നും പറയപ്പെടുന്നു.
നേരത്തേ എൻ.സി.പിയിലുണ്ടായിരുന്ന റെജി ചെറിയാന്‍റെ നേതൃത്വത്തില്‍ ഒരുവിഭാഗം അടുത്തിടെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് പോയിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്. തോമസ് കെ. തോമസ് മുന്നണിമാറിയാലും കുട്ടനാട് സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് പറയാനാകാത്ത അവസ്ഥയാണ്.
എന്തായാലും ഈ വിവാദങ്ങളുടെ ഗുണം ലഭിക്കുക മന്ത്രി ശശീന്ദ്രനു തന്നെയാണ്. തത്കാലത്തേക്ക് അദ്ദേഹത്തിൻ്റെ മന്ത്രി സ്ഥാനത്തിനുള്ള ഭീഷണി ഒഴിവായി എന്നു കരുതാം.