കണ്ണൂർ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 എം.എല്‍.എമാരെ ബിജെപി കേരള നിയമസഭയിൽ എത്തിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
കൂത്തുപറമ്പ് യുവമോർച്ച മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി മാറോളി ഘട്ടില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ത്രിപുരയില്‍ വെറും രണ്ടു ശതമാനം വോട്ട് മാത്രമുള്ള ബി.ജെ.പി അധികാരം പിടിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടുകള്‍ ബി.ജെ.പി നേടിയിട്ടുണ്ട്. ഇടതു-വലതു മുന്നണികള്‍ ഒരുമിച്ചാലും ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല, ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സി.പി.എം തകർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണെന്നും ആലപ്പുഴ മാത്രമല്ല, സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നും മറ്റു പാർട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നതായി അവര്‍ വ്യക്തമാക്കി.