ന്യൂഡൽഹി :
ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പളളികള്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.
ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ നിരവധി പളളികള്‍ ഏറ്റെടുത്ത് കൈമാറിക്കഴിഞ്ഞു. എന്നാല്‍ ഇനി ഏറ്റെടുക്കാനുളളവ യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുളള പളളികളാണ്.
ഇവിടെ പൊലീസ് നടപടിയുണ്ടായാല്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുളളതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരത്തിനായി ആറ് മാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി നാളെ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.