National NewsPoliticsReligion

പ്രതിപക്ഷത്തിന് തിരിച്ചടി,വഖഫ് ഭേദഗതി ബില്ലിന്ജെ.പി.സി അംഗീകാരം: മുസ്ലിം കേന്ദ്രീകൃത സ്വഭാവം മാറുംബഡ്ജറ്റ് സമ്മേളനത്തില്‍ പാസാക്കാൻ നീക്കം14 ഭരണപക്ഷ നിർദേശങ്ങള്‍ സ്വീകരിച്ചുപ്രതിപക്ഷത്തിൻ്റെ നിർദേശങ്ങള്‍ വോട്ടിനിട്ട് തള്ളി.

Keralanewz.com

ന്യൂഡല്‍ഹി: പ്രതിപക്ഷം കൊണ്ടുവന്ന ഒരു നിർദ്ദേശംപോലും സ്വീകരിക്കാതെ വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നല്‍കിയതോടെ, വഖഫ് ബോർഡിന്റെ മുസ്ലിം കേന്ദ്രീകൃത സ്വഭാവം നഷ്ടമാകാനുള്ള സാദ്ധ്യതയേറി.
മുസ്ലിങ്ങള്‍ അല്ലാത്ത രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ വേണമെന്നതടക്കം ഭരണപക്ഷം മുന്നോട്ടുവച്ച 14 ഭേദഗതികള്‍ ഇന്നലെ ചേ‌ർന്ന ജെ.പി.സി യോഗത്തില്‍ അംഗീകരിച്ചു.
ഈ ഭേദഗതികളോടെ അന്തിമറിപ്പോർട്ട് ജനുവരി 31ന് സമർപ്പിക്കാനാണ് ജെ.പി.സി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജഗദംബിക പാലിന്റെ ശ്രമം. റിപ്പോർട്ട് അന്തിമമായി അംഗീകരിക്കാൻ നാളെ ജെ.പി.സി വീണ്ടും ചേരും.
ഓരോ ഭേദഗതി നിർദ്ദേശവും വിശദമായി ചർച്ച ചെയ്‌തതായി ജഗദംബിക പാല്‍ വ്യക്തമാക്കി. ഭരണപക്ഷത്തിന്റെ ഭേദഗതികള്‍ക്ക് അനുകൂലമായി 16 വോട്ടുകള്‍ ലഭിച്ചു. എതിർത്ത് 10 വോട്ടും. ജെ.പി.സിയില്‍ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം കൂടുതലാണ്.
44 ഭേദഗതികള്‍ കേന്ദ്രസർക്കാർ 2024 ആഗസ്റ്റില്‍ കൊണ്ടുവന്ന ബില്ലില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. അവയില്‍ 14 എണ്ണത്തിലാണ് ജെ.പി.സിയില്‍ മാറ്റങ്ങളുണ്ടായത്. ബി.ജെ.പി അടക്കം എൻ.ഡി.എയിലെ എം.പിമാർ 23 നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. പ്രതിപക്ഷത്തിന്റെ 44 നിർദ്ദേശങ്ങളും വോട്ടിനിട്ട് തള്ളി.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ, ജനുവരി 31ന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിനിടെ ബില്‍ അവതരിപ്പിച്ച്‌ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 നിർണായക മാറ്റങ്ങള്‍

  1. സംസ്ഥാന വഖഫ് ബോർഡുകളില്‍ മുസ്ലിം അല്ലാത്ത അംഗത്തെ സി.ഇമാരായി നിയമിക്കാൻ കഴിയും

ബോർഡ് അംഗങ്ങളില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും അമുസ്ലിം ആയിരിക്കും. മുസ്ലിം വനിതകളെയും അംഗമാക്കാം.

  1. കേന്ദ്രമന്ത്രി, മൂന്ന് പാർലമെന്റ് അംഗങ്ങള്‍, രണ്ട് മുൻ ജഡ്‌ജിമാർ, ദേശീയ പ്രശസ്‌തരായ നാലു വ്യക്തികള്‍, മുതി‌ർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ സെൻട്രല്‍ വഖഫ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഇവർ മുസ്ലീം ആയിരിക്കണമെന്ന് നിർബന്ധമില്ല.
  2. ഭൂമി സർക്കാരിന്റേതാണോ, വഖഫ് ബോർഡിന്റേതാണോ എന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥാനായിരിക്കും. നിവലില്‍ വഖഫ് ട്രൈബ്യൂണലിനാണ് അധികാരം. ട്രൈബ്യൂണലില്‍ മുസ്ലിം നിയമങ്ങള്‍ അറിയുന്ന ഒരു അംഗം നിർബന്ധമായും ഉണ്ടായിരിക്കണം.

പ്രതിപക്ഷത്തിന്റെ

നിരസിച്ച നിർദ്ദേശങ്ങള്‍

ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യംവേണം. സ്വത്തു തർക്കം പരിഗണിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലില്‍ നിലനിർത്തണം.

ബോർഡ് മെമ്ബർമാരുടെ നിയമനം സുതാര്യമായിരിക്കണം.

വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം ശക്തിപ്പെടുത്തണം

ബില്ലിന്റെ ഉദ്ദേശ്യം

വഖഫ് സ്വത്തു കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത. അനധികൃതമായ കൈവശംവയ്ക്കല്‍ തടഞ്ഞ് പുനക്രമീകരിക്കുക.

വഖഫ് ബോർഡുകളുടെയും സെൻട്രല്‍ വഖഫ് കൗണ്‍സിലിന്റെയും പ്രവർത്തനത്തില്‍ സുതാര്യത.

സമുദായത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ പസ്‌മന്ദ മുസ്ലിമുകള്‍ക്കും പ്രയോജനമുണ്ടാകണം.

Facebook Comments Box