Kerala NewsPolitics

പി.വി അൻവറിന് ബി.ജെ.പി ബന്ധമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

Keralanewz.com

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി പി.വി. അൻവറിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓഡിനേഷൻ ചുമതലയുണ്ടായിരിക്കെ പഞ്ചായത്ത് അംഗത്തെ പണം നല്‍കി കാലുമാറ്റിച്ച്‌ വയനാട് പനമരത്തും നിലമ്ബൂർ ചുങ്കത്തറയിലും യു.ഡി.എഫിന് ഭരണം പിടിച്ചുനല്‍കി വിലപേശുകയാണ് അൻവറെന്ന് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

യു.ഡി.എഫില്‍ കയറാനുള്ള തന്ത്രമാണ് അൻവർ പയറ്റുന്നത്. യു.ഡി.എഫ് പ്രതീക്ഷ മങ്ങിയാല്‍ എൻ.ഡി.എക്കൊപ്പം പോകാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് ചെയർമാനായ സജി മഞ്ഞക്കടമ്ബില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്.

സംസ്ഥാന അധ്യക്ഷൻ സി.ജി. ഉണ്ണിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ മമത ബാനർജിക്ക് പരാതി നല്‍കാൻ തീരുമാനിച്ചു. വാർത്തസമ്മേളനത്തില്‍ വർക്കിങ് പ്രസിഡന്റ്‌ ഹംസ നെട്ടുക്കുഴി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലിസി എലിസബത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. അലി, സി.എം. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാല്‍, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരില്‍ തന്നെ സംഘടന രുപീകരിച്ച്‌ അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉള്‍പ്പടെ അൻവർ ചർച്ചകള്‍ നടത്തി. ഇതിനിടെ ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ പി.വി അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്ബൂർ എം.എല്‍.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്.

Facebook Comments Box