ഇനി നിത്യതയില്‍; മാര്‍പാപ്പയ്ക്ക് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ അന്ത്യവിശ്രമം
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യവിശ്രമം.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയായശേഷം വിലാപയാത്രയായാണ് സെന്റ് മേരി മേജർ ബസിലിക്കയില്‍ ഭൗതികശരീരം എത്തിച്ചത്. ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം മാറിയിരുന്നു.
കർദിനാള്‍ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ സംസ്‌കാര ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിച്ചത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍, മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങില്‍ സഹകാർമികരായി.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാൻ 130 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധി സംഘങ്ങള്‍ എത്തി. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു, മാർപ്പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്‌പചക്രം അർപ്പിച്ചു. മറ്റ് ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരചടങ്ങിലും പങ്കെടുത്തു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുക്രെയിൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കി തുടങ്ങിയവരും മാർപ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.