Wed. May 1st, 2024

വിവരങ്ങള്‍ മറച്ചുവെച്ചാലേ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കൂ: ഹൈക്കോടതി

By admin Apr 6, 2022 #news
Keralanewz.com

കൊച്ചി: ശാരീരികബന്ധത്തിനുശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെപേരില്‍ മാത്രം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കുകയില്ലെന്ന് ഹൈക്കോടതി. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്നത് വ്യക്തമായാല്‍ മാത്രമേ വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന കേസ് നിലനില്‍ക്കുകയുള്ളൂവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരേ ഇടുക്കി സ്വദേശി രാമചന്ദ്രന്‍ (ചന്ദ്രന്‍ 35) നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജീവപര്യന്തം തടവ് കോടതി റദ്ദാക്കി.


ബന്ധുവായ യുവതിയുമായി 10 വര്‍ഷത്തോളം പ്രതി പ്രണയത്തിലായിരുന്നു. ഇരുവരും ക്ഷേത്രത്തില്‍വെച്ച് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നുതവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. 2014 ഏപ്രില്‍ മൂന്നുമുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളിലായിരുന്നു ഇത്. ഇതിനുപിന്നാലെ ഏപ്രില്‍ എട്ടിന് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെയാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുകാട്ടി യുവതി പരാതിനല്‍കുന്നതും പ്രതി അറസ്റ്റിലാകുന്നതും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ഇതിനെതിരേയായിരുന്നു അപ്പീല്‍.
ബലപ്രയോഗത്തിലൂടെയായിരുന്നു ശാരീരികബന്ധം എന്ന പരാതി യുവതി ഉന്നയിച്ചിരുന്നില്ല. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു യുവതിയുടെ അനുമതിനേടിയത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

പരാതിക്കാരിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നില്ല. ശാരീരികബന്ധം ഉണ്ടായതിനുപിന്നാലെ മറ്റൊരു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരികബന്ധം എന്ന നിഗമനത്തില്‍ എത്താനാകില്ല.


സ്ത്രീധനം ഇല്ലാതെ പരാതിക്കാരിയെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവില്‍നിന്നുതന്നെ വ്യക്തമാണ്. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പക്ഷേ, വീട്ടുകാരുടെ എതിര്‍പ്പുകാരണം ആ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു തെളിവുകളും ഇല്ലാത്തതിനാല്‍ ഇതിനെ വാഗ്ദാനലംഘനം എന്നനിലയില്‍ മാത്രമേ കാണാനാകൂ. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെവിടുകയാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.


ലൈംഗികകാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. നിയമവും ഇത് അംഗീകരിക്കുന്നുണ്ട്. ബലാത്സംഗക്കേസില്‍ നിയമം ലിംഗനിഷ്പക്ഷത അല്ല സ്വീകരിച്ചിരിക്കുന്നത്. ലൈംഗികകാര്യങ്ങളില്‍ പുരുഷന് മേധാവിത്വമുണ്ടെന്ന സാങ്കല്പികമായ നിഗമനത്തിലാണിത്. അതിനാലാണ് ബലപ്രയോഗവും ലൈംഗികകാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ലംഘിക്കുന്നതും കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതുപോലുള്ള കേസുകളില്‍ വാഗ്ദാനം തെറ്റായിരുന്നെന്നും വസ്തുതകള്‍ മറച്ചുവെച്ചു എന്നും ഇരയുടെ മൊഴികള്‍ പ്രകാരം വ്യക്തമാകേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി

Facebook Comments Box

By admin

Related Post