ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി; കേരളത്തില്‍ 5 ദിവസത്തേക്ക് മഴയ്ക്കു സാധ്യത; ഒൻപതു ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയില്‍ പ്രവേശിച്ചു.
അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനില്‍ക്കുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ഒൻപതു ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്നും കർണാടക തീരത്ത് ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്ത് ഓഗസ്റ്റ് 19, 21, 22 തീയതികളിലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും കർണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 19, 21, 22 തീയതികളില്‍ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.