പാകിസ്താനെതിരേ അവന്‍ വേണ്ട!! വമ്പന്‍ മാറ്റങ്ങൾക്ക് നിര്‍ദേശവുമായ് കാര്‍ത്തിക്ക്, തെറിക്കുക ഈ താരം
ദുബായ്: ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന പ്രകടനത്തോടെ ഏഷ്യാ കപ്പില്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
ഗ്രൂപ്പ് എയിലെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ യുഎഇയെ ഒമ്ബതു വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും നാണംകെടുത്തിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലുമൊന്നും ഇന്ത്യക്കു പറ്റിയ എതിരാളികളായിരുന്നില്ല യുഎഇ.
ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് ബദ്ധവൈരികളായ പാകിസ്താനാണ്. ഞായറാഴ്ച രാത്രി ദുബായിലാണ് ലോകം ഉറ്റുനോക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം. യുഎഇക്കെതിരേ ആധികാരികമായി ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്.
ഒരു മാറ്റം ആവശ്യം
യുഎഇക്കെതിരേ ഒട്ടും വെല്ലവിളിയില്ലാതെ വളരെ അനാസായം ജയിച്ച കയറിയെങ്കിലും അതേ പ്ലെയിങ് ഇലവനെ പാകിസ്താനെതിരേയും നിലനിര്‍ത്തുന്നതിനോടു യോജിപ്പില്ലെന്നാണ് മുരളി കാര്‍ത്തികിന്റെ അഭിപ്രായം. സീം ബൗളിങ് ഓള്‍റൗണ്ടറായ ശിവം ദുബെയ്ക്കു പകരം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഞാന്‍ ശിവം ദുബെയെ ഒഴിവാക്കി അര്‍ഷ്ദീപ് സിങിനെ ഇന്ത്യന്‍ ഇലവനിലേക്കു കൊണ്ടു വരും. കാരണം അക്ഷര്‍ പട്ടേലിനു നിങള്‍ക്കു രണ്ടും നല്‍കാന്‍ സാധിക്കും. അവനു ഫ്‌ളോട്ടറാവാനും സീം ബൗളിങിനെതിരേ കളിക്കാനുമെല്ലാം സാധിക്കും.
ശിവം ദുബെയെ പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരേ മാത്രം കളിപ്പിക്കുകയാണെങ്കില്‍ അതു വെറുതെയാവും. മറിച്ച് അര്‍ഷ്ദീപിനെ എടുത്താല്‍ ഒരു ബാറ്റര്‍ കുറയുമെങ്കിലും ഉത്തരവാദിത്വം കൂടും. മാത്രമല്ല നിങ്ങള്‍ക്കു വളരെ മികച്ചൊരു ബൗളിങ് ലൈനപ്പ് ലഭിക്കുകയും ചെയ്യുമെന്നും കാര്‍ത്തിക് വിലയിരുത്തി. യുഎഇയുമായുള്ള മല്‍സരശേഷം ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്രധാനമായും ബാറ്റിങിന്റെ പേരിലാണ് ദുബെയെ യുഎഇക്കെതിരേ കളിപ്പിച്ചതെങ്കിലും ബൗളിങില്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ അദ്ദേഹം ഞെട്ടിച്ചു. മധ്യ ഓവറുകളിലാണ് ദുബെയ്ക്കു ബൗളിങിനു നറുക്കുവീണത്. രണ്ടോവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അദേഹം പോക്കറ്റിലാക്കുകയും ചെയ്തു. നാലു വിക്കറ്റുളകള്‍ പിഴുത കുല്‍ദീപ് യാദവിനെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചതും ദുബെയാണ്.
സൂര്യക്കു അഭിന്ദനം
ഏഷ്യാ കപ്പിലെ ആദ്യ കളിയില്‍ ടോസ് ലഭിച്ച ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനത്തെ മുരളി കാര്‍ത്തിക് പ്രശംസിക്കുകയും ചെയ്തു. വിവിധ ഫോര്‍മാറ്റുകളിലായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ കൈവിട്ടതിനു ശേഷമാണ് ഇന്ത്യക്കു ഒടുവില്‍ ടോസ് ഭാഗ്യമെത്തിയത്.
ചില സമയങ്ങളില്‍ ഒരു ടീമെന്ന നിലയില്‍ അത്രയും ചൂടേറിയ കാലാവസ്ഥയില്‍ ഒരുപാട് സമയം ഗ്രൗണ്ടില്‍ തുടരേണ്ടെന്നു നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങള്‍ക്കു ഇനിയും മല്‍സരങ്ങള്‍ വരാനിരിക്കുകയാണ്. എല്ലാവരും സ്വന്തം കളിയില്‍ ഹാപ്പിയായിരിക്കുകയും ഏകകണ്ഠമായ തീരുമാനവുമുണ്ടാവും ചെയ്താല്‍ നിങ്ങള്‍ക്കു അതുമായി പോവാം.
മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കണം. യുഎഇയെ പോലെയൊരു ടീമിനെതിരേ ഒട്ടും കരുണയില്ലാത്ത ആക്രമണാത്മക ക്രിക്കറ്റ് കളിക്കാനായിരിക്കും ഇന്ത്യ ആഗ്രഹിച്ചതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. അതേസയം, കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ചാംപ്യന്‍മാരായതിനു ശേഷം കളിച്ച 29 ടി29കളില്‍ നിന്നും 26ാമത്തെ വിജയം കൂടിയാണ് ഇന്ത്യ സ്വന്തമാക്കിയത്.