ചേച്ചിയ്ക്കൊപ്പം ഒളിച്ച് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരിയുടെ ദാരുണാന്ത്യം വെമ്പള്ളി, കാണക്കാരി ഗ്രാമങ്ങളെ ദുഃഖത്തിലാക്കി. രാവിലെ കുളിപ്പിച്ച് ഭക്ഷണവും വാരി നൽകി സ്വന്തം വീട്ടിലാക്കി ജോലിക്കുപോയ ശ്രുതിക്ക് പിന്നീട് കാണാനായത് പൊന്നോമനയുടെ ചേതനയറ്റ ശരീരമാണ്.
കാണക്കാരി പാവനക്കുളങ്ങര അലൽ, ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മരിയയാണ് ഫ്രിഡ്ജിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്. കാണക്കാരിയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തനവുമായി ബന്ധപ്പെട്ട കരാർ ജീവനക്കാരിയാണ് ശ്രുതി. അലൽ ടൈൽ പണിക്കാരനും. ഇരുവരും വ്യാഴാഴ്ച ജോലിക്ക് പോയതിനാലാണ് മൂത്തമകൾ ഏഴുവയസ്സുകാരി ‘പൊന്നി’ എന്ന് വിളിക്കുന്ന ഹയറ എലിസബത്തിനെയും ‘കുഞ്ഞി’ എന്ന് വിളിക്കുന്ന ഇളയവൾ റൂത്തിനെയും ശ്രുതിയുടെ വീടായ വെമ്പള്ളി കദളിക്കാട്ടിലാക്കിയത്.
അടുക്കളയിലാണ് ഫ്രിഡ്ജ് ഇരിക്കുന്നത്. ഹയറയും റൂത്തും ചേർന്ന് ഒളിച്ച് കളിക്കുകയായിരുന്നു. ശ്രുതിയുടെ മാതാപിതാക്കളായ പത്രോസും സുമയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ 11.30 നായിരുന്നു അപകടം.
വൈദ്യുതാഘാതമേറ്റ് ഫ്രിഡ്ജിൽ പിടിച്ച് നിൽക്കുന്ന റൂത്തിനെയാണ് സുമ കാണുന്നത്.
മറ്റൊന്നും ചിന്തിക്കാതെ കുട്ടിയെ സുമ ഫ്രിഡ്ജിൽ നിന്ന് വലിച്ചെടുത്തു. സുമ അലറിക്കരയുന്ന ശബ്ദം കേട്ട് തൊട്ടടുത്ത ബന്ധുവും അയൽവാസിയുമായ രഞ്ജിനി ഓടി എത്തി കുട്ടിയെ വാങ്ങി. കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽവാസികളെത്തി കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുട്ടിയ്ക്ക് ചെറിയ അപകടം പറ്റി എന്നറിയിച്ചാണ് അലൽ, ശ്രുതി എന്നിവരെ ആശുപത്രിയിൽ എത്തിക്കുന്നത്