കുര്‍ബാന അലങ്കോലമാക്കിയത് വിമത വൈദികന്റെ ബന്ധുക്കളും വിമത നേതാവ് റിജുകാഞ്ഞൂക്കാരന്റെ ഉറ്റ സുഹൃത്തും ചേര്‍ന്ന്. പീഡനത്തിനു പിടിക്കപ്പെട്ട് കര്‍ദ്ദിനാള്‍ സസ്പ്പെന്‍ഡ് ചെയ്ത പുരോഹിതനും, നിരീശ്വരവാദ സംഘടനയുടെ നേതാവും പ്രശ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആലുവാ പള്ളിയില്‍ നടന്നത് വളരെ ആസൂത്രിതമായ കലാപശ്രമം!.
ആലുവ: ആലുവ, പ്രസന്നപുരം കത്തോലിക്ക പള്ളിയില്‍ കുര്‍ബാന മദ്ധ്യേ നടന്നത് വളരെ ആസൂത്രിതമായ കലാപമാണന്നു തെളിവുകള്‍. കുര്‍ബാന മദ്ധ്യേ കയറി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും മാര്‍പാപ്പയുടെ കല്‍പ്പന അടങ്ങുന്ന ഇടയലേഖനം വായിച്ച വൈദീകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതും, ഇടയലേഖനം കത്തിച്ചതും പ്രമുഖ വിമതവൈദികന്റെ ബന്ധുക്കളും, എറണാകുളം വിശ്വാസിയായ വിമത നേതാവിന്റെ ഉറ്റ സുഹൃത്തും കൂടിയാണന്നു റിപ്പോര്‍ട്ടുകള്‍. അണിയറയില്‍ പിന്തുണയുമായി നിന്നത് പീഡനകേസില്‍ കര്‍ദ്ദിനാള്‍ പുറത്താക്കിയ മുന്‍ വിമതപുരോഹിതനും പ്രമുഖ നിരീശ്വരവാദ ഗ്രൂപ്പായ എസന്‍സിന്റെ സജീവ പ്രവര്‍ത്തകനും ചേര്‍ന്ന്!. ഇന്ന് നടന്ന സംഭവങ്ങളുടെ ആസൂത്രണം രണ്ട് ദിവസമായി അണിയറയില്‍ വ്യക്തമായി ഒരുങ്ങുന്ന പദ്ധതിയെന്നും തെളിവുകള്‍. എറണാകുളം-അങ്കമാലി രൂപതയിലെ പ്രമുഖ വിമത വൈദികനേതാവിന്റെ അയല്‍ ഇടവകയാണ് പ്രശ്നമുണ്ടായ പ്രസന്നപുരം പള്ളി. പ്രസ്തുത പുരോഹിതന്‍ സഭയിലെ ഒരു ബിഷപ്പ് സ്ഥാനാര്‍ത്ഥിയായിരുന്നു എന്നാല്‍ എറണാകുളം അതിരൂപതയിലെ വൈദീകരുടെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി ബിഷപ്പ് സ്ഥാനം കൈവിട്ടു പോവുകയും തുടര്‍ന്ന് വിമതവിഭാഗത്തിന്റെ നേതാവായി മാറുകയും ചെയ്തു. ഭൂമിവിവാദത്തിലും തുടര്‍ന്നുള്ള പ്രശ്നങ്ങളിലും വളരെ സജീവമായി ഇദ്ദേഹം വിമത പക്ഷത്ത് ഉണ്ടായിരുന്നു. മറ്റൊരു വിമത വിഭാഗം നേതാവായ റിജു കാഞ്ഞൂക്കാരന്റെ ഉറ്റ സുഹൃത്താണ് അള്‍ത്താരയില്‍ കയറി അക്രമം നടത്തിയതും പുരോഹിതനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. ഈ വിമത നേതാവ് മുന്‍പ് കര്‍ദിനാളിനെ ബിഷപ്പ് ഹൌസില്‍ വെച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിമതനേതാക്കള്‍ നേരിട്ട് മുന്നോട്ട് വരാതെ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പുറകില്‍ നിന്നു പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇത് സ്വാഭാവികമായുണ്ടായ ഒരു പ്രശ്നമാണ് എന്ന് വരുത്തിതീര്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ കോഴിക്കോട് വിവാഹിതനായി കഴിയുന്ന മുന്‍വൈദീകനും പ്രശ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയില്‍ വെച്ച് ഇദ്ദേഹം പീഡനക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് വൈദീകവൃത്തിയില്‍ നിന്നും ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ ഒഴിവാക്കുകയായിരുന്നു. നിലവില്‍ മാലിദ്വീപിലെ ഒരു ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന, കേരളത്തിലെ പ്രമുഖ നിരീശ്വരവാദ സംഘടനയായ എസന്‍സിന്റെ സജീവ പ്രവര്‍ത്തകനുംകൂടിയായ പള്ളി ഇടവകക്കാരനും ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നാണ് ലഭിക്കുന്ന സൂചനകള്‍. രണ്ട് ദിവസമായി ഓണ്‍ലൈനില്‍ സൂം മീറ്റിങ്ങില്‍ തിരക്കേറിയ ചര്‍ച്ചകളാണ് പ്രശ്നനങ്ങള്‍ സൃഷ്ടിക്കാനായി വിമത വിഭാഗം നടത്തിയത്. ഇടയലേഖനം വായിക്കുന്ന പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും കല്‍പ്പന കത്തിച്ചു കളയുവാനും വിശ്വാസികളെയും പുരോഹിതന്മാരെയും ആഹ്വാനം ചെയ്തുകൊണ്ട് എറണാകുളം-അങ്കമാലി രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ ജെനറല്‍ സെക്രട്ടറി പി.പി.ജെറാദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, ബോബി മലയില്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടാപിള്ളി, വിജിലന്‍ ജോണ്‍ എന്നീ വിമത നേതാക്കള്‍ സംസാരിച്ചതായി വിവിധ പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പള്ളിയില്‍ കുര്‍ബാന മദ്ധ്യേ അള്‍ത്താരയില്‍ പ്രവേശിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനും അച്ചനെ കയ്യേറ്റം ചെയ്യുവാനും നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍. വിമത വൈദീകന്‍, പ്രമുഖ വിമത അല്‍മായ നേതാവ് എന്നിവരുടെ അയല്‍ ഇടവകയായതിനാലാണ് പ്രസന്നപുരം പള്ളിതന്നെ ഈ വിഷയത്തിനായി തിരഞ്ഞെടുത്തത്. യുവജനങ്ങള്‍ അധികം ഇല്ലാത്ത, പ്രായമായവര്‍ കൂടുതല്‍ പങ്കെടുക്കുന്ന കുര്‍ബാന സമയം നോക്കി, രാവിലെ തന്നെ പ്രശ്നമുണ്ടാക്കാനായി ഇടവകാംഗങ്ങള്‍ അല്ലാത്തവര്‍ ഉള്‍പ്പെടെ വിമതസംഘം പള്ളിപരിസരത്ത് തമ്പടിച്ചിരുന്നു. വളരെ വ്യക്തമായി സമയം ഉള്‍പ്പെടെ മാധ്യമങ്ങളെയും അറിയിച്ചു സജ്ജമാക്കിയിരുന്നു. എട്ടോളം പ്രമുഖ മാധ്യമങ്ങളാണ് സ്ഥലത്ത് നേരത്തെ തന്നെയെത്തി റിപ്പോര്‍ട്ടിങ്ങിനായി കാത്തിരുന്നത്. പ്രശ്നം ഏതാനം മിനുട്ടുകള്‍ക്കുള്ളില്‍ വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു!. വികാരി ഫാ.സെലസ്റ്റിന്‍ ഇഞ്ചക്കലിന്റെ സമചിത്തതയും സമയോചിതവും ധീരവുമായ നിലപാടും കാരണമാണ് വിമത വിഭാഗത്തിനു പിന്‍വാങ്ങേണ്ടിവന്നത്. മതപരമായ വിവാദ വിഷയങ്ങള്‍ കേരളത്തില്‍ ആദ്യമല്ലങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധന തടസപ്പെടുത്തിയുള്ള കലാപ ശ്രമങ്ങള്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നും ഉണ്ടായത് ഞെട്ടിക്കുന്ന സംഭവമാണ്. സഭാധികാരികള്‍ ഇത്തരം പ്രവണതകളെ നിയന്ത്രിച്ചില്ലങ്കില്‍ അത് നാളെ ഒരുപക്ഷെ കത്തോലിക്ക സഭയ്ക്ക് വെളിയിലേക്ക് വ്യാപിക്കുകയും പൊതുസമൂഹത്തിനു ഭാരമായി മാറുകയും ചെയ്തേക്കാം.