കെ.എസ്.ആർ.ടി.സി.യുടെ പമ്പുകളിൽ നിന്നു ബുധാനാഴ്ച മുതൽ പൊതുജനത്തിനും ഇന്ധനം നിറയ്ക്കാം. ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി. യാത്രാ ഫ്യുവൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും.
കിഴക്കേക്കോട്ടയിൽ വൈകീട്ട് അഞ്ചിന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തുടനീളം പൊതുജനങ്ങൾക്കായി 75 ഇന്ധന ചില്ലറ വില്പനശാലകൾ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കിളിമാനൂർ, കോഴിക്കോട്, ചേർത്തല, ചടയമംഗലം, മൂന്നാർ, മൂവാറ്റുപുഴ, ചാലക്കുടി, എന്നിവിടങ്ങളിലാണ് ആദ്യം പമ്പുകൾ തുടങ്ങുന്നത്.
തുടക്കത്തിൽ പെട്രോളും ഡീസലും ആയിരിക്കും ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ക്രമേണ ഹരിത ഇന്ധനങ്ങളായ എൽ.എൻ.ജി., സി.എൻ.ജി., ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെന്റർ തുടങ്ങിയവയും ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എൻജിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും, ഇന്ധനം നിറയ്ക്കുന്ന നാലുചക്ര വാഹന ഉടമകൾക്കുമായി സമ്മാന പദ്ധതിയുമുണ്ട്. നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കും