ന്യൂഡൽഹി: അഞ്ചു വയസിൽ താഴെയുള്ള രാജ്യന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി. രാജ്യന്തര യാത്രക്കാർക്കുള്ള കോവിഡ് മാർഗനിർദേശം കേന്ദ്രം പുതുക്കി. യാത്ര പുറപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള കോവിഡ് പരിശോധനയിൽ നിന്നാണ് കുട്ടികളെ ഒഴിവാക്കിയത്.
എന്നാൽ, എത്തിച്ചേരുമ്പോഴോ ഹോം ക്വാറൻറീൻ സമയത്തോ കോവിഡ് ലക്ഷണം കണ്ടാൽ പരിശോധനക്ക് വിധേയരാകണം. വരുന്നവർ വാക്സിനേഷൻ പൂർത്തിയാക്കി 15 ദിവസം കഴിഞ്ഞിരിക്കണം. ഇന്ന് മുതൽ പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിലാകും.
നിലവിലെ മാർഗനിർദേശ പ്രകാരം യാത്രക്കാര്‍ പൂർണമായി വാക്സിനേഷൻ എടുത്തവരാണെങ്കില്‍ അവരെ വിമാനത്താവളം വിടാൻ അനുവദിക്കും. ഹോം ക്വാറൻറീൻ വേണ്ട. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ സ്വീകരിക്കാൻ ക്രമീകരണമുള്ള രാജ്യത്തുനിന്ന് വന്നവരായിരിക്കണം.
ഭാഗികമായി വാക്സിനെടുത്തവരോ, വാകസിനെടുക്കാത്തവരോ ആണെങ്കില്‍ പരിശോധനയ്ക്കായി സാമ്പിള്‍ സമര്‍പ്പിക്കണം. അതിനുശേഷം മാത്രമേ എയർപോർട്ടിൽ നിന്ന് പുറത്തുപോകാവൂ. വന്നശേഷം 14 ദിവസം ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്നാണ് മാര്‍ഗ നിര്‍ദേശം