കണ്ണൂര്‍: സര്‍വകലാശാല വി.സി നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയും അതേസമയം, ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്.
ഗവര്‍ണര്‍ ഒപ്പിട്ട് ഒരാളെ വി.സിയാക്കി ഉത്തരവിറക്കിയ തീരുമാനത്തെ അദ്ദേഹം തന്നെ പിന്നീട് തള്ളിപ്പറയുന്നുവെങ്കില്‍ അതിനിടയാക്കിയ ചില ഇടപെടലുകള്‍ നടന്നുവെന്നാണ് സംശയിക്കേണ്ടതെന്നും കണ്ണൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്തോട് മോഹമില്ല. അത് ഏറ്റെടുക്കാന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്ക് നിയമസഭ നല്‍കിയതാണ്. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടുപോകരുതെന്ന് കരുതുന്ന നിഷേധചിന്തക്കാര്ക്ക് ഉത്തേജനം നല്കുന്ന പരസ്യപ്രസ്താവന ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത് അങ്ങേയറ്റം ദുഃഖകരം. അത് അദ്ദേഹം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരാര്‍മര്‍ശങ്ങളില്‍ അദ്ദേഹം ഉറച്ചുനില്‍ക്കില്ലെന്ന് കരുതുന്നു.
ചാന്‍സലറുടെ അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയില്ലെന്ന് ഉറപ്പും നല്കുന്നു. രാഷ്ട്രീയമായ കാര്യങ്ങള്‍ ചെയ്യാന്‍ ഗവര്‍ണറെ ഉപയോഗിക്കേണ്ട കാര്യം എനിക്കില്ല. ഗവര്‍ണര്‍ അദ്ദേഹത്തിെന്റ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. വി.സിമാരുടെ നിയമനം കക്ഷിരാഷ്ട്രീയം നോക്കിയാണെന്ന ആക്ഷേപം യുക്തിസഹമല്ല. മികവ് തെളിയിച്ചവര്‍ ഉള്‍പ്പെട്ട സേര്‍ച്ച് കമ്മിറ്റിയാണ് വി.സി പദവിയിലേക്ക് ആളുകളെ കണ്ടെത്തുന്നത്. ചാന്‍സലര്‍ എന്ന നിലക്ക് ഗവര്‍ണര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ട്.
എല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നത് എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാറില്ല. ഗവര്‍ണര്‍ പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഇത്രയും പറയേണ്ടി വന്നത്. സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍വകലാശാലകളില്‍ നിയമനം നല്‍കുന്നുവെന്ന ആരോപണത്തില്‍ വസ്തുതയില്ല. യു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്ത് അന്ന് ഗവര്‍ണറായിരുന്ന ഷീല ദീക്ഷിത് യു.ഡി.എഫ് നിയമിച്ചയാളെ വി.സി പദവിക്ക് യോഗ്യനല്ലെന്ന് കണ്ട് നീക്കം ചെയ്തത് ആരും മറന്നിട്ടില്ല. അവരാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത് കേരള ചരിത്രത്തിലാദ്യമാണെന്ന് വ്യാകുലപ്പെടുന്നതെന്നും മുഖ്യമന്ത്രി തുടര്‍ന്നു. ഗവര്‍ണറുമായി ബന്ധപ്പെട്ടു നടത്തിയ റസിഡന്റ് പരാമര്‍ശം ഗവര്‍ണറുടെ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള രാഷ്ട്രീയ മറുപടിയായിരുന്നു. അത് വ്യക്തിപരമായി എടുക്കേണ്ടതില്ല – പിണറായി പറഞ്ഞു.