ന്യൂഡല്‍ഹി: താന്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാറിെന്റ സമ്മര്ദത്തിനിരയായിട്ടാണ് അത് ചെയ്തതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
എന്നെ റസിഡന്റ് എന്നു വിളിച്ചത് പോലെ മ്ലേച്ഛമായ ഒരു രംഗം ഒഴിവാക്കാനാണ് തെറ്റ് ചെയ്തത്. ഇനി അങ്ങനെ സംഭവിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയുന്നതെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നല്ല എണ്ണയിട്ട മെഷിനറിയുള്ളതിനാല് എന്തു കാമ്ബയിനും അവര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കള്ളം പറയുകയാണ് എന്ന് എന്നെ കൊണ്ടു പറയിക്കാന്‍ നോക്കേണ്ട. അത്തരമൊരു ഭാഷ ഞാനുപയോഗിക്കില്ല. അവരെന്തിനാണ് അഡ്വക്കറ്റ് ജനറലിെന്റ അഭിപ്രായവുമായി വന്നത്? എന്നെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണിതിനര്‍ഥം. അതെ, ആ സമ്മര്‍ദത്തിന് കീഴടങ്ങിയെന്ന് ഞാന്‍ സമ്മതിക്കുന്നു. ഈ മാസം ആറിന് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് ഒരു പ്രതികരണവുമുണ്ടായില്ല. എട്ടാം തീയതി ഞാന്‍ കത്തെഴുതി. അന്ന് വൈകീട്ട് തന്നെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മറുപടിയുമായി വന്നു. ഞാനിതുവരെ അത് പുറത്തുവിട്ടിട്ടില്ല. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും വന്നു കണ്ട ശേഷം മുഖ്യമന്ത്രി എന്നെ നേരിട്ട് ഫോണിലോ മറ്റോ ബന്ധപ്പെടുമെന്ന് കരുതി. പത്തിന് രാവിലെ വരെ ഒരു പ്രതികരണവും ഉണ്ടായില്ല.
ധനമന്ത്രിയോട് എന്നെ വന്നു കാണാന്‍ പറഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിച്ച് പത്തിന് രാവിലെ ഓഫിസില്‍ ഒരു ഫോണ്‍ വന്നു. വല്ലതും ചോദിച്ചാല്‍ എനിക്കതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് ധനമന്ത്രി പറയാതിരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ സെക്രട്ടറിയെയും കൂട്ടി വരാന്‍ ഞാന്‍ നിര്‍ദേശിച്ചു. ആശയവിനിമയത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പാര്‍ട്ടിയോഗത്തിന് പോയതാണെന്നും അവര്‍ പറഞ്ഞു. സര്‍വകലാശാലകളേക്കാളും സംസ്ഥാന താല്പര്യത്തേക്കാളും പരിഗണന പാര്‍ട്ടിക്കാണ് എന്നത് തന്നെയാണ് പ്രശ്നമെന്നായിരുന്നു എെന്റ മറുപടി.- ഗവര്‍ണര്‍ വ്യക്തമാക്കി.
എന്നെ പ്രോക്സിയാക്കി നിങ്ങള്‍ തീരുമാനമെടുക്കേണ്ട. നിങ്ങള്‍ തന്നെ ചാന്‍സലറായാല്‍ മതി. ഒരാളുടെ പേര് മതിയെന്ന് ഏത് ഉന്നത വ്യക്തിയോടാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഔദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്ബ് അവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്- ഗവര്‍ണര്‍ വ്യക്തമാക്കി.