കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ താഴെത്തട്ടുമുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി അറിയിച്ചു.
പാർട്ടി മെമ്പർഷിപ്പ് സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്തും.
സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പാർട്ടി അംഗത്വത്തിനൊപ്പം കേരള കോൺഗ്രസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവർക്കായി ‘കെ.സി.എം. കമ്യൂണിറ്റി മെമ്പേഴ്‌സ്’ എന്ന നിലയിൽ പുതിയ മെമ്പർഷിപ്പ് സംവിധാനം ആരംഭിക്കും.
ഓൺലൈനായും ഈ മെമ്പർഷിപ്പ് സൗകര്യം ലഭ്യമാകും. കേരള കോൺഗ്രസ് അനുഭാവികളായ പ്രവാസികൾക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിയും.
സംഘടനാ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കുന്നതിന് സംസ്ഥാന കമ്മിറ്റി യോഗം ഉടൻ ചേരും. വിവിധ പോഷകസംഘടനകൾ അടിയന്തരമായി പുനഃസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികൾക്ക് ചുമതല നിശ്ചയിച്ചു. കെഎസ്സി -എം, യൂത്ത് ഫണ്ട് -എം, കെടിയുസി -എം, വനിതാ കോണ്ഗ്രസ് -എം തുടങ്ങിയ സംഘടനകളിലെ തെരഞ്ഞെടുപ്പും നടത്തും സംസ്ഥാനതലത്തിൽ ഒരു അച്ചടക്കസമിതിക്ക് രൂപം നൽകും. ഇതിന്റെ വിശദാംശങ്ങൾ സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും.
പാർട്ടി അംഗങ്ങൾ അവരുടെ ഒരുമാസത്തെ ശമ്പളം നാലു ഗഡുക്കളായി ലെവി നൽകണമെന്നു തീരുമാനിച്ചു. നേരത്തേ മാസം 5 ശതമാനം വീതം പിരിക്കാനായിരുന്നു തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ. സിന്ധുമോൾ ജേക്കബ്, ഡെന്നീസ് ആന്റണി എന്നിവരെ സ്റ്റീയറിങ് കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി. മറ്റു പാർട്ടികളിൽ നിന്നു വരുന്ന നേതാക്കളെ എടുക്കുന്നതു സംബന്ധിച്ച് തീരുമാനം ജില്ലകളിൽ എടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാർക്കാണ് ഓരോ ജില്ലയുടെയും ചുമതല. പാർട്ടി സെക്രട്ടേറിയറ്റ് അടക്കം പാർട്ടിയിലെ അഴിച്ചുപണി സംബന്ധിച്ച് തീരുമാനമെടുക്കാൻ ജോസ് കെ. മാണിയെ ചുമതലപ്പെടുത്തി
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉജ്ജ്വലമായ വിജയത്തിന് നിർണായകമായ സംഭാവനയാണ് കേരള കോൺഗ്രസ് (എം) നൽകിയതെന്ന് സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എം.എൽ.എ.മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സ്വീകരണം നൽകി.തോമസ് ചാഴികാടൻ എം.പി., സ്റ്റീഫൻ ജോർജ്, പി.എം.മാത്യു, പ്രൊഫ. വി.ജെ.ജോസഫ്, എലിസബത്ത് മാമ്മൻ മത്തായി, ജേക്കബ് തോമസ് അരികുപുറം, ജോസ് ടോം, സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി തുടങ്ങിയവർ പങ്കെടുത്തു.