കോട്ടയം: സംസ്ഥാന കമ്മിറ്റി അംഗം വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 51 അംഗ ജില്ലാ കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച വി.കെ.സന്തോഷ്കുമാറിനെ മറികടന്നാണ് ബിനു സെക്രട്ടറി പദവിയിലെത്തിയത്. 21 പേരുടെ പിന്തുണ മാത്രമാണ് സന്തോഷ്കുമാറിന് ലഭിച്ചത്. 29 വോട്ടുകൾ ബിനു നേടിയപ്പോൾ ഒരെണ്ണം അസാധുവായി.
നേരത്തെ സന്തോഷ്കുമാറിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയിരുന്നു. നിലവിലെ സെക്രട്ടറി സി.കെ. ശശിധരൻ തന്നെ തുടരണമെന്ന് ഒരു വിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം വി.ബി.ബിനുവിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്നു. ഇതോടെയാണ് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്.
വോട്ടെടുപ്പ് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു വിഭാഗം ശക്തമായി നിന്നതോടെ സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി. സമവായത്തിനായി ഒ.പി.എ.സലാമിന്റെ പേര് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചെങ്കിലും ഒരു വിഭാഗം അംഗീകരിക്കാൻ തയാറായില്ല.
കെ.ഇ. ഇസ്മയിൽ, സത്യൻ മൊകേരി, ഇ.ചന്ദ്രശേഖരൻ, സി.എൻ.ചന്ദ്രൻ, പി.വസന്തം എന്നീ നേതാക്കളാണ് സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്.
നേരത്തെ സമ്മേളനത്തിൽ കേരള കോണ്ഗ്രസ്-എമ്മിന്റെ എൽഡിഎഫ് പ്രവേശനത്തിനെതിരേയും സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരേയും ശക്തമായ വിമർശനം ഉയർന്നിരുന്നു