ന്യൂഡൽഹി: കോൺഗ്രസ്ര് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുവാൻ കോൺഗ്രസിൽ ധാരണ ആയതായി സൂചന. രാഹുലിന് പകരം മുതിർന്നേ നേതാവായ ഖാർഗെയെ പരിഗണിക്കുന്നത് ദളിത് വോട്ടുകൾ പാർട്ടിയിലേക്ക് എത്തിക്കാൻ സഹായിക്കും എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഖാർഗെയെ രണ്ടു സീറ്റില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസില്‍ ആലോചനയുള്ളത്. യുപിയിലെ സംവരണ മണ്ഡലത്തില്‍ നിന്നും ഖാര്‍ഗെ മത്സരിച്ചാല്‍ അത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ദളിത് വിഭാഗത്തില്‍ നിന്നുള്ള ഖാര്‍ഗെയ്ക്ക് ഈ സമുദായത്തിന്റെ വോട്ടുകല്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. കോണ്‍ഗ്രസിന് മാത്രമല്ല ഇന്ത്യ സഖ്യത്തിനും ഇതു തന്നെയാണ് പ്രതീക്ഷ.
നേരത്തെ യുപിയില്‍ ബിഎസ്പിക്ക് ദളിത് വോട്ടുകളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. അന്നൊക്കെ വലിയ നേട്ടമാണ് പാര്‍ട്ടിക്കുണ്ടായത്. മായാവതിയെ അധികാരത്തിലേക്ക് എത്തിക്കാന്‍ വരെ കഴിഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ബിഎസ്പി ദുര്‍ബലമായി കഴിഞ്ഞു. യുപിയില്‍ മായാവതിക്ക് പഴയ സ്വാധീനം നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഖാര്‍ഗെ വരുന്നത് നേട്ടമായേക്കും.
ദളിത് വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിയും എന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇത് അഖിലേഷ് യാദവിനും എതിര്‍പ്പുണ്ടാക്കില്ല. ഇറ്റാവയില്‍ കഴിഞ്ഞ തവണ സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനം നേടിയത്. കോണ്‍ഗ്രസിന് 16000 വോട്ടുകള്‍ മാത്രമെ നേടാനായുള്ളു.
ഖാര്‍ഗെ യുപിക്ക് ഒപ്പം കര്‍ണാടകയില്‍ നിന്നും മത്സരിക്കും. ഗുല്‍ബര്‍ഗയില്‍ നിന്നും സ്ഥിരമായി വിജയിച്ചിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗേ കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ അതുണ്ടാകില്ലെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
അതിനിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഖാര്‍ഗെയാണെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷമുണ്ടായാല്‍ ഖാര്‍ഗെയെ തന്നെ നേതൃ പദവിയിലേക്ക് പരിഗണിക്കും.
എന്നാൽ സീറ്റു വിഭജനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനോട് പ്രധാന സഖ്യകക്ഷികൾക്ക് താത്പര്യമില്ല. മായാവതിയും , കേജ്രിവാളും നേരത്തേ തന്നെ തങ്ങളുടെ അനിഷ്ടം വ്യക്തമാക്കിയിരുന്നു .