വയനാട് : ലോകസഭ ഇലക്ഷൻ പടിവാതിൽക്കൽ എത്തിനിൽക്കേ ഇസ്രയേൽ – പാലസ്തീൻ യുദ്ധം നടക്കുന്നതും കേരളത്തിലെ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നിലപാടുകളും വീണ്ടുമൊരു തുടർഭരണത്തിലേക്ക് ബിജെപിയെ നയിക്കാനുള്ള കാരണമാകുന്നു. ബിജെപിക്ക് യാതൊരുവിധ പ്രതീക്ഷയും ഇല്ലാത്ത കേരള സംസ്ഥാനത്തെ വെറും 20 സീറ്റ് മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ കോൺഗ്രസും മുസ്ലിം ലീഗും നടത്തുന്ന മത പ്രീണന നയങ്ങൾ, ഉത്തരേന്ത്യയിൽ ബിജെപിക്ക് വളക്കൂറാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ യാതൊരുവിധ പ്രസക്തിയും ഇല്ലാത്ത മുസ്ലിം ലീഗിന് കേരളത്തിൽ നിന്നും രണ്ട് സീറ്റുകൾ വിജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കഴിഞ്ഞ ലോകസഭാ ഇലക്ഷനിലും മുസ്ലിംലീഗിന്റെ ഇത്തരം നടപടികളും അതിനു കുടപിടിക്കുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രപരമായ വിഡ്ഢിത്തവുമായിരുന്നു നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചത്. നെഹ്റുവിന്റെ കാലം മുതൽ ഉത്തർപ്രദേശ് കേന്ദ്രീകൃതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഗാന്ധി കുടുംബത്തെ കേവലം രണ്ട് സീറ്റുകൾക്കായി മുസ്ലിംലീഗിന്റെ പ്രേരണയാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടി വയനാട്ടിൽ എത്തിച്ചതായിരുന്നു ചരിത്രപരമായ വിഡ്ഢിത്തം. 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വയനാട്ടിലേക്ക് വണ്ടി കയറിയ രാഹുൽ ഗാന്ധിക്ക് മുസ്ലിംലീഗിന്റെ പച്ചക്കൊടിൾ നിറച്ച പതിനായിരങ്ങൾ പങ്കെടുത്ത സ്വീകരണ റാലിയാണ് വയനാട്ടിൽ നൽകിയത്. പ്രസ്തുത റാലിയുടെ ഫോട്ടോയും വീഡിയോകളും ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ ഇലക്ഷൻ പ്രചരണം. കേരളം മുസ്ലിം തീവ്രവാദികളുടെ നാടാണെന്നും കോൺഗ്രസ് പാർട്ടിയെ മുസ്ലിം ലീഗ് വിഴുങ്ങിയിരിക്കുകയാണ് എന്നുമുള്ള ഒരു പ്രതീതി ഉത്തരേന്ത്യയിൽ ജനിപ്പിക്കുവാൻ ബിജെപിക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിലെ സീറ്റുകൾ വിജയിച്ചപ്പോൾ ഉത്തരേന്ത്യയിലൊന്നടങ്കം കോൺഗ്രസ് പാർട്ടി തോറ്റു തുന്നം പാടുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായി ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കടന്നു, നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആവുകയും ചെയ്തു.
ഇസ്രയേൽ പാലസ്തീൻ യുദ്ധ സമയത്ത്, സമാന സാഹചര്യത്തിലേക്കാണ് കേരള രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും നീങ്ങുന്നത്. കേവലം രണ്ട് സീറ്റുകൾ വിജയിക്കുവാനായി മുസ്ലിം ലീഗും കേരളത്തിൽ നിന്നും ഏതാനും സീറ്റുകൾ നേടിയെടുക്കുവാനായി കേരളത്തിലെ കോൺഗ്രസ് പാർട്ടിയും നടത്തുന്ന ന്യൂനപക്ഷ പ്രീണനങ്ങളും പാലസ്തീൻ അനുകൂല റാലികളും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തര ഇന്ത്യയിൽ ബിജെപി ആയുധമാക്കുവാൻ ഒരുങ്ങുകയാണ്. കേരളത്തിൽ നിന്നും സിറിയയിലേക്കും മറ്റുമുള്ള മനുഷ്യക്കടത്ത് വിഷയങ്ങൾക്ക് ശേഷം ബിജെപിക്ക് കേരളത്തിൽ നിന്നും ലഭിക്കുന്ന ഒരു വലിയ ആയുധമായിരിക്കുമിത്. ദേശീയ പാർട്ടിയായ കോൺഗ്രസ് പാർട്ടിയുടെ മുസ്ലിം ലീഗിന് അടിമപ്പെട്ടു കൊണ്ടുള്ള ഇത്തരം തീരുമാനങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. ഉത്തരേന്ത്യയിൽ സീറ്റുകൾ ലഭിക്കാതെ കേന്ദ്രത്തിൽ ഭരണത്തിൽ കയറുക അസാധ്യമാണെന്നിരിക്കെ കേരളത്തിലെ വെറും 20 സീറ്റ് മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടി കളിക്കുന്ന ഇത്തരം പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത്. കേരളത്തിലെ 20 സീറ്റിൽ യുഡിഎഫോ എൽഡിഎഫോ വിജയിച്ചാലും കേന്ദ്രത്തിൽ INDIA മുന്നണിക്ക് പിന്തുണ കിട്ടും എന്നിരിക്കെ, ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാതെയുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ ബിജെപിക്ക് അവരുടെ വളർച്ചയ്ക്കാണ് കാരണമാകുന്നത്.
ഇത്തരം കപടത തിരിച്ചറിഞ്ഞിട്ടുള്ള കേരളജനത, മതേതര മനസുള്ള കക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണെന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത. മുസ്ലിംലീഗിന്റെ വർഗീയ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എന്തൊക്കെ കാട്ടിക്കൂട്ടിയാലും കേരളത്തിന്റെ മതേതര മനസ്സ് ഇടതുപക്ഷ മുന്നണിക്കൊപ്പം നിൽക്കുന്നതിനാൽ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളും ഇത്തവണ ഇടതുമുന്നണി വിജയിക്കുവാനാണ് സാധ്യത. ചുരുക്കത്തിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെയും മുസ്ലിം ലീഗിന്റെയും വർഗീയ പ്രീണന നയങ്ങൾ കേരളത്തിൽ ഇടതുമുന്നണിക്കും ഉത്തരേന്ത്യയിൽ ബിജെപിക്കും സീറ്റുകൾ കൂട്ടുവാനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ആയതിനാൽ തന്നെ INDIA മുന്നണി പിരിച്ചുവിട്ട്, മുസ്ലിംലീഗിനെയും കോൺഗ്രസിനെയും ഒഴിവാക്കിക്കൊണ്ട് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് അധിഷ്ഠിതമായ ഒരു മൂന്നാം മുന്നണി രൂപീകരിച്ചാൽ പ്രതിപക്ഷത്തിന് ഇതിലേറെ സീറ്റുകൾ നേടുവാൻ കഴിയും.