ഈ ലോകകപ്പില്‍ ആദ്യമായി കളത്തിലിറങ്ങിയ ഷമി ന്യൂസിലൻഡിനെതിരെ 5 വിക്കറ്റ് നേടി മാൻ ഒഫ് ദ മാച്ചായി
ധര്‍മ്മശാല: ചേസിംഗില്‍ ഒരിക്കല്‍ക്കൂടി കിംഗായ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗ് മികവില്‍ ന്യൂസിലൻഡ് ഉയര്‍ത്തിയ 274 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്ത് ബാക്കില്‍ നില്‍ക്കെ മറികടന്ന് 4 വിക്കറ്റിന്റെ വിജയം നേടി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി ഇന്ത്യ.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ഔട്ടായി. ഈ ലോകകപ്പില്‍ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദ് ഷമിയാണ് 5 വിക്കറ്റ് നേട്ടവുമായി ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച ന്യൂസിലൻഡിനെ 273ല്‍ ഒതുക്കാൻ നിര്‍ണായക പങ്കുവഹിച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യ 48 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (274/6).
104 പന്തില്‍ 8 ഫോറും 2 സിക്സും ഉള്‍പ്പെടെ 95 റണ്‍സ് നേടിയ കൊഹ്‌ലി പ്രതിസന്ധി ഘട്ടത്തില്‍ വീണ്ടും ഇന്ത്യയുടെ ക്ഷകനായി. സെഞ്ച്വറിക്ക് 5 റണ്‍സകലെ കൊഹ്‌ലി പുറത്താകുമ്ബോള്‍ ഇന്ത്യയ്ക്ക് ജയിക്കാനും 5 റണ്‍സ് മാത്രം മതിയായിരുന്നു. ക്യാപ്ടൻ രോഹിത് ശര്‍മ്മ (46), രവീന്ദ്ര ജഡേജ (പുറത്താകാതെ 39), കെ.എല്‍ രാഹുല്‍ (27), ശ്രേയസ് അയ്യര്‍ (33), ശുഭ്മാൻ ഗില്‍(26) എന്നിവരും ബാറ്റിംഗില്‍ നിര്‍ണായക സംഭാവന നല്‍കി.
നേരത്തേ സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലും (130), അര്‍ദ്ധ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുമാണ് (75) ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.