ചെന്നൈ: നടി ഗൗതമി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.
ഗൗതമി ദീര്‍ഘകാലമായി ബി.ജെ.പി അംഗമാണ്. 25 വര്‍ഷം മുമ്ബാണ് ഗൗതമി ബി.ജെ.പിയില്‍ ചേര്‍ന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു. ബില്‍ഡര്‍ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.
സാമ്ബത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വില്‍ക്കാൻ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും എന്നാല്‍ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ ആരോപണം. അളഗപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ സാഹചര്യം അളഗപ്പനും കുടുംബവും മുതലെടുക്കുകയായിരുന്നു. പരാതി നല്‍കിയതോടെ ഒളിവിലാണ് അളഗപ്പൻ. അളഗപ്പനെ സംരക്ഷിക്കുന്നത് ബി.ജെ.പയാണെന്നും ഗൗതമി ആരോപിച്ചു. അതോടൊപ്പം 2025ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പാര്‍ട്ടി വഞ്ചിച്ചതായും ഗൗതമി പറഞ്ഞു.
”20 വര്‍ഷം മുമ്ബ് ചെറിയ കുട്ടിയുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാതാപിതാക്കള്‍ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിര്‍ന്ന രക്ഷകര്‍ത്താവിനെ പോലെ അളഗപ്പൻ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാൻ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകള്‍ കൈമാറി. എന്നാല്‍ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയില്‍ പെട്ടത്. പരാതി നല്‍കിയെങ്കിലും അത് നടപടിയാകാൻ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ഈയവസരത്തില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി പിന്തുണച്ചില്ല. എന്നാല്‍ അളഗപ്പനെ പിന്തുണച്ചാണ് മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.