ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ സേനയുടെ അതിശക്തമായ വ്യോമാക്രമണം. കഴിഞ്ഞ ഒറ്റരാത്രികൊണ്ട് 400ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീനിയന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
വടക്കന്‍ മധ്യ ഗാസയിലായിരുന്നു ആക്രമണം. ജബാലിയയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്ബിലും പാര്‍പ്പിട സമുച്ചയത്തിലും കനത്ത വ്യോമാക്രമണമുണ്ടായി.
ഏറ്റവുമധികം രോഗികളെത്തുന്ന അല്‍ ഷിഫ, അല്‍ ഖുഡ്‌സ് ആശുപത്രികളുടെ പരിസരത്തും വ്യോമാക്രമണം നടന്നു. വിവിധയിടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ പരിക്കേറ്റവില്‍ 65 ശതമാനം പേരും കുട്ടികളാണ്.
അല്‍ഷിഫ ആശുപത്രിയില്‍ മാത്രം 120 കുഞ്ഞുങ്ങളാണ് ഇന്‍ക്യുബേറ്ററില്‍ കഴിയുന്നത്. എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുകയും ഇന്ധനം എത്തിക്കുകയും ചെയ്തില്ലെങ്കില്‍ ആശുപത്രികളും ദുരന്ത ഭൂമിയായി മാറുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 4651 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 34 ട്രക്ക് അവശ്യസാധനങ്ങളാണ് വിവിധ ലോകരാജ്യങ്ങളില്‍നിന്നായി ഇതുവരെ ഗാസയില്‍ സഹായമായി എത്തിയത്. ഇത് യഥാര്‍ഥത്തില്‍ ആവശ്യമായതിന്‍റെ മൂന്ന് ശതമാനം മാത്രമാണെന്ന് ഐക്യരാഷട്രസഭ അറിയിച്ചു.