തിരുവനന്തപുരം :സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൂന്നു മാസത്തെ അവധിയിൽ പ്രവേശിച്ചു; ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറി നില്ക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് കഴിഞ്ഞ ചൊവാഴ്ച അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ വലത് കാലില് ഉണ്ടായ മുറിവ്, പ്രമേഹം കാരണം ഉണങ്ങിയില്ല. അത് അണുബാധയിലേക്ക് നയിച്ചു. തുടര്ന്ന് വലതുകാല്‍പാദം മുറിച്ചു മാറ്റാന് ഡോക്ടര്മാര് തീരുമാനിക്കുകയായിരുന്നു. ഇനി കൃത്രിമ പാദം വയ്ക്കും. രണ്ടു മാസത്തിനുള്ളില്‍ കൃത്രിമ പാദം വയ്ക്കാന് ആണ് ഡോക്ടര്മാര് പദ്ധതിയിടുന്നത്.
പ്രമേഹ രോഗവും
അണുബാധയും മൂലം തന്റെ വലത് കാല്‍പ്പാദം മുറിച്ചുമാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കാനം. ‘നേരത്തേ ഉണ്ടായ അപകടം കാരണം ഇടത് കാലിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന വലതു കാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായി. പ്രമേഹം കാരണം അത് കരിഞ്ഞതുമില്ല. രണ്ട് മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്. അപ്പോഴേക്കും പഴുപ്പ് മുകളില്‍ കയറി. രണ്ട് വിരലുകള്‍ മുറിച്ച് കളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷൻ സമയത്ത് മൂന്ന് വിരലുകള്‍ മുറിച്ചു. എന്നിട്ടും അണുബാധ കുറയാതായതോടെ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ച് മാറ്റേണ്ടി വന്നു.’ – കാനം പറഞ്ഞു.
‘വേദനയുണ്ട്. പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ട് മാസത്തിനുള്ളില്‍ അത് ചെയ്യാൻ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്ന് മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. 30ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം അത് പരിഗണിക്കും. അടുത്ത മാസം ദേശീയ നിര്‍വാഹക സമിതി യോഗവും ഉണ്ടല്ലോ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്നതൊക്കെ ഓരോ പ്രചാരണം ആണ്. അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാര്‍ട്ടി ആലോചിക്കും.’
അസി. സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ പി പി സുനീര്‍, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ നിര്‍വാഹക സമിതി അംഗം കെ പ്രകാശ് ബാബു എന്നിവര്‍ താൻ അവധി എടുക്കുന്ന സമയത്ത് പാര്‍ട്ടിയെ കൂടുതലായി ശ്രദ്ധിക്കുമെന്നും കാനം പറഞ്ഞു. കൂട്ടായി മുന്നോട്ട് പോകാൻ തങ്ങള്‍ക്ക് കഴിയുമെന്നും എം എൻ സ്മാരക നവീകരണം നടക്കുന്നത് എത്രയും വേഗം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.