Kerala NewsLocal NewsPolitics

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ്: കോണ്‍ഗ്രസിനു നിലപാടില്ലെന്നു ബി.ജെ.പി.

Keralanewz.com

തൃശൂര്‍: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് ബി.ജെ.പി.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചിലര്‍ പങ്കെടുക്കാമെന്നും ചിലര്‍ തങ്ങള്‍ ഇല്ലെന്നും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് മാത്രം നിലപാടില്ല. മത വര്‍ഗീയ ശക്തികള്‍ക്ക് മുമ്ബില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയാണ്. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലപാടില്‍ നിന്നും എന്താണ് കോണ്‍ഗ്രസ് പിന്നോട്ട് പോവുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് മറുപടി പറയണം. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച്‌ കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി. എല്ലാ വിഭാഗം ജനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടാണ് സ്‌നേഹയാത്ര ക്രൈസ്തവ സമൂഹം സന്തോഷത്തോടെ വരവേറ്റത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ക്രിസ്ത്യന്‍ വിശ്വാസികളിലെത്തിക്കാന്‍ സാധിച്ചു. മോദിയല്ലാതെ മറ്റൊരു രക്ഷ കേരളത്തിനില്ല. തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് വമ്ബന്‍ വരവേല്‍പ്പ് ലഭിക്കും. കേരള ജനത പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ്.

നവകേരള സദസ് കേരളത്തെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞു. സമ്ബൂര്‍ണ ഭരണസ്തംഭനമാണ് കേരളത്തില്‍. ശബരിമലയില്‍ തീര്‍ഥാടകരോട് വലിയ ക്രൂരതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് വരുന്നത്. മോദി തന്നെ വീണ്ടും വരുമെന്ന് എതിരാളികള്‍ക്ക് പോലും ഉറപ്പാണ്. മോദി ഗ്യാരണ്ടിയിലാണ് ജനങ്ങള്‍ക്ക് വിശ്വാസം. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ നേതാവാണ് അദ്ദേഹം. വ്യാജ ഫ്രീബിയല്ല നടപ്പാക്കിയ പ്രോഗ്രസ് കാര്‍ഡുമായാണ് മോദി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന മേജര്‍ രവി, സി. രഘുനാഥ് എന്നിവരെ അദ്ദേഹം സ്വീകരിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, സി.കെ. പദ്മനാഭന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments Box