പട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു നേതാവ് നീരജ് കുമാർ.ജോഡോ യാത്രകള്‍ കടന്നു പോകുന്ന ഇടങ്ങളിലെല്ലാം ഇൻഡ്യാ സഖ്യം തകരുകയാണെന്നും രാഹുലിന്റെ പദയാത്രകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും നീരജ് കുമാർ പറഞ്ഞു.ജനതാദള്‍(യുണൈറ്റഡ്) എൻഡിഎയില്‍ ചേരുമെന്ന വാർത്തകള്‍ക്കിടയിലും രാഹുലിന്റെ പദയാത്ര ബിഹാറില്‍ പ്രവേശിക്കാനിരിക്കെയുമാണ് നീരജിന്റെ വിമർശനം.
‘കോണ്‍ഗ്രസ് പാർട്ടിക്കും രാഹുലിനും ഒരു പദയാത്ര നടത്താൻ അവകാശമുണ്ട്. പക്ഷെ ആ പദയാത്രയുടെ ഫലം എന്താണ്. അദ്ദേഹം ബംഗാളില്‍ പോയപ്പോള്‍ മമത ബാനർജിയെ മാറ്റി നിർത്തി. ഇപ്പോള്‍ ബിഹാറിലേയ്‌ക്ക് പ്രവേശിക്കാനൊരുങ്ങുമ്ബോള്‍ ഇവിടത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും മാറുകയാണ്’-നീരജ് കുമാർ പറഞ്ഞു.രാഹുല്‍ എവിടെ പോയാലും സഖ്യകക്ഷികള്‍ അകലാൻ തുടങ്ങും.അതിനാല്‍ തന്റെ തന്ത്രം എവിടെയാണ് പരാജയപ്പെടുന്നതെന്ന് രാഹുല്‍ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ജെഡിയു വക്താവ് കെ.സി ത്യാഗിയും പ്രതിപക്ഷ സഖ്യം തകരുന്നതില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു.കോണ്‍ഗ്രസ് നേതാക്കള്‍ നിതീഷ് കുമാറിനോട് അനാദരവ് കാണിക്കുകയാണെന്ന് ത്യാഗി ആരോപിച്ചിരുന്നു.പഞ്ചാബ്, പശ്ചിമബംഗാള്‍,ബീഹാർ എന്നീ സംസ്ഥാനങ്ങളില്‍ ഇൻഡ്യാ സഖ്യം ഏതാണ് അവസാനിച്ചതായും ത്യാഗി കൂട്ടിച്ചേർത്തു.