രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്ത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബസില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്കുനേരെ കൈവീശിയത് രാഹുല്‍ അല്ലെന്ന് ഹിമന്ത ആരോപിച്ചു.
രാഹുലിന് അപരനുണ്ടെന്നാണ് ആരോപണം. അപരനെ സംബന്ധിച്ച വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘വെറുതെ പറയുന്നതല്ല. അപരന്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കൂ’ ശനിയാഴ്ച സോണിത്പൂരില്‍ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ താൻ ഗുവാഹാട്ടിയില്‍ ഉണ്ടാവില്ലെന്നും, തിരിച്ചെത്തിയാല്‍ ഉടൻ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
ജനുവരി 18 മുതല്‍ 25 വരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുല്‍ അടക്കമുള്ളവർക്കെതിരെ ഹിമന്തയുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു.