ന്യൂഡല്‍ഹി: മലയാളികളടക്കം 15,000 ഇന്ത്യൻ പൗരന്മാർ ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നതും ചതിക്കപ്പെട്ടതുമായ പരാതികള്‍ കഴിഞ്ഞ വർഷം കിട്ടിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.
മുരളീധരൻ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു.
കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങളില്‍ മാത്രം ഇത്തരത്തിലുള്ള 14,966 പരാതികളാണു കിട്ടിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
പരാതികിട്ടിയ ഇന്ത്യക്കാർക്ക് നിയമ സഹായമടക്കം സാധ്യമായതെല്ലാം ഇന്ത്യൻ എംബസികളും മിഷനുകളും നല്‍കുന്നുണ്ടെന്ന് മുരളീധരൻ അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാനായി എല്ലാ സ്ഥാനപതികാര്യാലയങ്ങളും അഭിഭാഷകരുടെ പാനലിനെയും നിയമിച്ചിട്ടുണ്ട്.വിവിധ എംബസികളില്‍ പരാതി ലഭിച്ച ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്.