കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു. പ്രതികളില്‍ കെ.കെ കൃഷ്ണനും ജ്യേതിബാബുവും പ്രായം ചെന്നവരും നിരവധി ആരോഗ്യപ്രശ്‌നമുള്ളവരുമാണ്. മറ്റുള്ളവര്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കിക്കൂടെ എന്നും കോടതി ചോദിച്ചു. സുപ്രീം കോടതി സമാനമായ കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് വധശിക്ഷ നല്‍കുക. പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തില്‍ നിന്ന് വധശിക്ഷയായി ഉയര്‍ത്താനുള്ള സാഹചര്യം ഉണ്ടോയെന്നും കോടതി ആരാഞ്ഞു.
കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തില്‍ നടത്തിയതല്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. ഒരാളുടെ മാത്രം ബുദ്ധിയില്‍ ആലോചിച്ചു നടത്തിയ കൊലപാതകം അല്ല ഇതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. പ്രതികള്‍ക്ക് മാനസാന്തരം വന്നിട്ടില്ല. പ്രതികളില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ളവര്‍ ജയിലില്‍ കഴിയുമ്ബോഴും കേസുകളില്‍ ഉള്‍പ്പെട്ടുവെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ കെ.സി രാമചന്ദ്രനെതിരെ ജയില്‍ പ്രോബേഷണറി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതിയില്‍ വന്നു. ദീര്‍ഘകാലം തടവില്‍ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്ബോള്‍ താന്‍ വീട്ടിലായിരുന്നു എന്നും രാമചന്ദ്രന്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ കോടതി തീരുമാനം എടുക്കുക.