അബുദാബി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി ഇന്ന് മുതല്‍ തുറന്ന് നല്‍കും.
രാവിലെ ഒൻപത് മണി മുതല്‍ രാത്രി എട്ട് മണി വരെ ദർശനം അനുവദിക്കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സന്ദർശിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 15 മുതല്‍ 29 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തവർക്കും വിഐപികള്‍ക്കുമാണ് പ്രവേശനം അനുവദിക്കുക.
ഭാരതത്തിന്റെ സംസ്കാരവും പൈതൃകവനും വിളിച്ചോതും വിധത്തിലാണ് ക്ഷേത്ര നിർമ്മാണം. അബു മുറൈഖിയിലെ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. 108 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. പുരാണ കഥകളും കഥാപാത്രങ്ങളും ചുവരുകള്‍ക്ക് മാറ്റുകൂട്ടുന്നു. 2,000-ത്തിലധികം കരകൗശല തൊഴിലാളികളുടെ മൂന്ന് വർഷത്തെ അദ്ധ്വാനമാണ് ഓരോ മാർബിള്‍ തൂണുകളിലും കാണാൻ കഴിയുന്നത്. പുരാണ ഗ്രന്ഥങ്ങള്‍, ആരാധന മൂർത്തികള്‍, ആത്മീയ ഗുരുക്കള്‍ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ആയിരം പ്രതിമകള്‍ ക്ഷേത്ര തൂണുകളിലും മേല്‍ക്കൂരയിലും കാണാം.
യുഎഇയുടെ ഏഴ് എമറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് സ്തൂപങ്ങളുണ്ട്. സ്വാമി നാരായണൻ, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവൻ, ശ്രീകൃഷ്ണൻ, ശ്രീരാമൻ, അയ്യപ്പൻ, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളാണ് ക്ഷേത്രത്തിലുള്ളത്. രാമന്റെയും സീതയുടെയും പ്രതിഷ്ഠയ്‌ക്കടുത്ത് രാമായണത്തിലെ പ്രസക്ത ഭാഗങ്ങളും ശിവപാർവ്വതി പ്രതിഷ്ഠയ്‌ക്ക് സമീപം ശിവപുരാണത്തിലെ പ്രസക്ത ഭാഗങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.