പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ കേസ് ഇന്ന് കോടതി പരിഗണിക്കും. കെ റെയില്‍ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയത് അന്വേഷിക്കണം എന്നാണ് പരാതി.
പി വി അൻവർ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച വി ഡി സതീശനെതിരായ കോഴയാരോപണം വിജിലൻസ് അന്വേഷിക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. വിവരാവകാശ നിയമപ്രകാരം ലഭിച്ച നിയമസഭയിലെ ആരോപണത്തിന്റെ പകർപ്പും പരാതിക്കാരനായ എ എച്ച് ഹാഫിസ് കോടതിയില്‍ സമർപ്പിച്ചു. പരാതി ഫയലില്‍ സ്വീകരിച്ചാണ് വിജിലൻസ് കോടതി കേസ് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തത്.സില്‍വർ ലൈൻ പദ്ധതി തടസപ്പെടുത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎല്‍എയുടെ ആരോപണം.
ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്ബനികളില്‍ മൂന്ന് തവണയായി 150 കോടി രൂപ കോയമ്ബത്തൂർ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമായിരുന്നു പി വി അൻവർ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണം. ഹർജിയില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാകും വിജിലൻസ് കോടതി നിർദ്ദേശം നല്‍കുക.
150 കോടി രൂപയുടെ ഗുരുതരമായ കോഴ ആരോപണം ഉയർന്നിട്ടും വി ഡി സതീശൻ വ്യക്തമായ വിശദീകരണമോ മറുപടിയോ ഇതുവരെയും നല്‍കിയിട്ടില്ല. കോഴ ആരോപണത്തിലെ കോടതി ഇടപെടല്‍ പ്രതിപക്ഷ നേതാവിന് നിർണായകമാകും. ഇക്കാര്യത്തില്‍ വി ഡി സതീശന് മറുപടി പറയേണ്ടിയും വരും.