കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുകയാണെന്ന് കെ. സുരേന്ദ്രൻ.പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ .സുരേന്ദ്രൻ പറഞ്ഞു.
പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മുനമ്പം ജനതയോടും വഖഫ് അധിനിവേശത്തിൻറെ മറ്റ് ഇരകളായ മറ്റുള്ളവരോടും ആത്മാർത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാർലമെൻ്റില്‍ എതിർക്കുന്നവരാണ് വി.ഡി. സതീശൻറെ പാർട്ടിക്കാർ.
കോണ്‍ഗ്രസിൻറെ നിലപാട് പ്രതിലോമകരവും നിരാശജനകവുമാണെന്ന മുനമ്പം സമരസമിതിയുടെ നിലപാട് വി.ഡിസതീശൻറെ മുഖത്തേറ്റ പ്രഹരമാണ്. കോണ്‍ഗ്രസില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്ന് മുനമ്പത്തുകാർ സതീശന് കത്തയച്ചതിലൂടെ കബളിപ്പിക്കല്‍ നാടകം പൊളിഞ്ഞിരിക്കുകയാണ്.
സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണില്‍ പൊടിയിടാൻ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമീഷനെ പ്രഖ്യാപിച്ചത്. ഇവരില്‍ നിന്നും മുനമ്പം നിവാസികള്‍ക്ക് നീതി കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇടത് – വലത് മുന്നണികള്‍ക്ക് എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാൻ കോണ്‍ഗ്രസും സി.പി.എമ്മും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുവാൻ കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.