National NewsPolitics

എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിന് വട്ടപ്പൂജ്യം വന്നതില്‍ നേതാക്കള്‍ക്ക് കടുത്ത നിരാശ : പ്രതീക്ഷയറ്റ് സ്ഥാനാര്‍ത്ഥികള്‍ : എഎപിക്കും മൗനം

Keralanewz.com

ന്യൂഡല്‍ഹി : ദല്‍ഹിയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം പ്രവചിച്ചതിന് പിന്നാലെ അസന്തുഷ്ടി പ്രകടിപ്പിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ സന്ദീപ് ദീക്ഷിത്.

27 വർഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി തിരിച്ചുവരുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചതിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഏവരും സംതൃപ്തരല്ല. പരാജയം ഉള്‍ക്കൊള്ളാൻ അവർ തയ്യാറല്ല എന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

ആം ആദ്മി പാർട്ടിയെ എക്സിറ്റ് പോളുകള്‍ കുറച്ചുകാണിച്ചതിനാല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തെറ്റായ ചിത്രമാണ് പ്രവചനങ്ങള്‍ നല്‍കുന്നതെന്നാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിതിന്റെ ഭാഷ്യം. എക്സിറ്റ് പോളുകളില്‍ ഞാൻ നിരാശനാണ്. കോണ്‍ഗ്രസിന് 17-18 ശതമാനം വോട്ടുകള്‍ എളുപ്പത്തില്‍ ലഭിക്കുമായിരുന്നുവെന്ന് കരുതുന്നു.

എക്സിറ്റ് പോളുകള്‍ പ്രകാരം ബിജെപി സർക്കാർ രൂപീകരിച്ചേക്കാം, പക്ഷേ അവർ ആം ആദ്മിക്ക് സീറ്റ് കുറച്ചുകാണിച്ചതായി കരുതുന്നു. ആം ആദ്മിയെ വളരെ ദുർബലമായിട്ടാണ് അവതരിപ്പിച്ചത്. പക്ഷേ അവരുടെ അവസ്ഥ അത്ര മോശമാകുമെന്ന് കരുതുന്നില്ലെന്ന് ദീക്ഷിത് പറഞ്ഞു. കൂടാതെ ഫെബ്രുവരി 8 ന് എല്ലാം വ്യക്തമാകും. എക്സിറ്റ് പോളുകള്‍ ചിലപ്പോള്‍ ശരിയും തെറ്റും ആകാം. ദല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ ശരിയായ ചിത്രം എക്സിറ്റ് പോളുകള്‍ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

അതേ സമയം മിക്ക എക്സിറ്റ് പോളുകളും ബിജെപിയുടെ ത്രസിപ്പിക്കുന്ന വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് എക്സിറ്റ് പോളുകള്‍ അവരുടെ പ്രവചനങ്ങള്‍ നടത്തിയത്.

പി-മാർക്ക് എക്സിറ്റ് പോള്‍ പ്രകാരം, ബിജെപി 39-49 നിയമസഭാ സീറ്റുകളും, ആം ആദ്മി 21-31 സീറ്റുകളും, കോണ്‍ഗ്രസ് 0-1 സീറ്റുകളും നേടുമെന്നാണ് പ്രവചിച്ചത്. മാട്രിസിന്റെ എക്സിറ്റ് പോള്‍ ബിജെപിയും എഎപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചു. ബിജെപി 35-40 സീറ്റുകളും എഎപി 32-37 സീറ്റുകളും നേടുമെന്ന് പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കുമെന്ന് പറഞ്ഞു.

പീപ്പിള്‍സ് പള്‍സ് എക്സിറ്റ് പോള്‍ ബിജെപി 51-60 നിയമസഭാ സീറ്റുകളും എഎപി 10-19 സീറ്റുകളും നേടുമെന്ന് പറഞ്ഞു. എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റും നല്‍കിയില്ല. പീപ്പിള്‍സ് ഇൻസൈറ്റ് എക്സിറ്റ് പോള്‍ പ്രകാരം ബിജെപി 40-44 സീറ്റുകളിലും എഎപി 25-29 സീറ്റുകളിലും വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ചുണ്ടിക്കാട്ടി. കോണ്‍ഗ്രസിന് 0-1 സീറ്റ് ലഭിക്കുമെന്ന് അവർ പറഞ്ഞു.

വീപ്രസിഡെഡ് എക്സിറ്റ് പോള്‍ പ്രകാരം എഎപി 46-52 സീറ്റുകളും ബിജെപി 18-23 സീറ്റുകളും കോണ്‍ഗ്രസിന് 0-1 സീറ്റും നേടാമെന്നാണ് പ്രവചിച്ചത്. അതേ സമയം ഫെബ്രുവരി 8 ന് വോട്ടെണ്ണല്‍ നടക്കും.

Facebook Comments Box