തൊടുപുഴ: കർഷക ദ്രോഹകരമായ 1972ലെ കേന്ദ്ര വന നിയമം റദ്ദ് ചെയ്യണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിന് അമിതമായ അധികാരം നൽകുന്ന പ്രസ്തുത വകുപ്പ് പിൻവലിച്ചു മനുഷ്യജീവന് വിലകൽപ്പിക്കുന്ന നിയമ നിർമ്മാണം കൊണ്ടുവരുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. ഭരണഘടനയുടെ ആർട്ടിക്കിൾ 21പ്രകാരം വ്യക്തികളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കെ വനംവകുപ്പ് കർഷകരെ വേട്ടയാടി ദ്രോഹിക്കുന്ന നിലപാടുകൾ തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 64 മനുഷ്യ ജീവനാണ് വന്യജീവികളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്. കൃഷിയിടങ്ങളിലേക്ക് വന്യജീവികൾ നിർബന്ധം കടന്നുവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്
മനുഷ്യ ജീവനെക്കാൾ മൃഗങ്ങൾക്ക് പരിഗണന നൽകുന്ന അശാസ്ത്രീയമായ നിയമസംവിധാനം പൊളിച്ചെഴുതണം. വനപാലകർ കർഷകരെ ശത്രുക്കളായി കാണുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വനത്തിനുള്ളിൽ കൂടി നിർമ്മിക്കപ്പെട്ട റോഡുകൾ റീ ടാർ ചെയ്യുവാൻ പോലും സമ്മതിക്കാത്ത പ്രവണത അവസാനിപ്പിക്കണമെന്നും ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.. കാട്ടുപന്നി, മാൻ കുരങ്ങ്, തുടങ്ങിയ ജീവികളെ ക്ഷുദ്ര ജീവികൾ ആയി കേന്ദ്രം പ്രഖ്യാപിക്കണം. വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യർക്ക് അവരുടെ ജീവിതനിലവാരവും പ്രായവും ആശ്രിതരുടെ എണ്ണവും കണക്കാക്കി നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു
ടൂറിസം വികസനത്തിന് തടസ്സം നിൽക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുക്കണം, വണ്ണപ്പുറം പഞ്ചായത്തിലെ മീനുളിയാൻ പാറ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ നിലപാട് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലാ. സംസ്ഥാനം ഭരിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിൽ അധികാരമേറ്റ സർക്കാരാണ്. സർക്കാരിൻറെ മുഖച്ഛായ വികൃതമാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും അച്ചാരം പറ്റി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പോലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് തരംതാഴ്ന്ന് കഴിഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻന്മാർ. സർ സി പി യുടെ ഭരണകാലത്തെ ഓർമകളിലാണ് പല ഉദ്യോഗസ്ഥരും ഇന്നും പ്രവർത്തിക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഫോറസ്റ്റ് അധികൃതരുടെ നടപടിക്കെതിരെ കേരള കോൺഗ്രസ്എം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു