Kerala News

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി സ്വര്‍ണ്ണവും പണവും തട്ടിയ കേസ്: ഒന്നാം പ്രതി പിടിയില്‍

Keralanewz.com

കൊച്ചി: ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ ഒന്നാം പ്രതി പിടിയിയില്‍.

കണ്ണൂര്‍ ശങ്കരനല്ലൂര്‍ സ്വദേശി ഹാരിസ് ആണ് ആലുവ പൊലീസ് പിടിയിലായത്. കവര്‍ച്ചയ്ക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്.

ജൂണ്‍ അ‍ഞ്ചിനാണ് ആലുവ സ്വദേശി സഞ്ജയുടെ വീട്ടില്‍ നിന്ന് പ്രതികള്‍ 50 പവനോളം സ്വര്‍ണവും 1,80,000 രൂപയും കവര്‍ന്നത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം വീട്ടില്‍ പരിശോധന നടത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ഇവര്‍ നല്‍കിയ മൊബൈല്‍ നമ്ബറില്‍ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സഞ്‍ജയ് തന്നെ അറിഞ്ഞത്.

ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സംഘം മൊബൈല്‍ ഫോണിലെ തിരിച്ചറില്‍ കാ‍ര്‍ഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ഫോണെല്ലാം വാങ്ങിവച്ച്‌ വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടില്‍ പരിശോധന തുടങ്ങി. 37.5 പവന്‍ സ്വര്‍ണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകള്‍, ആധാന്‍, പാന്‍ തുടങ്ങിയ രേഖകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച്‌ വെള്ള പേപ്പറില്‍ എഴുതി നല്‍കി, സഞ്ജയിനെ കൊണ്ട് ഒപ്പും വച്ചിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.

നാലംഗ സംഘം പോയതിന് ശേഷം ഇവര്‍ നല്‍കിയ മൊബൈല്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടന്‍ സഞ്ജയ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്

Facebook Comments Box