ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഐഫോണുകളിലെ വിവരങ്ങൾ സർക്കാർ സ്പോൺസേഡ് ഹാക്കർമാർ ചോർത്താൻ ശ്രമിച്ചിട്ടുണ്ടാകാമെന്ന് ആപ്പിൾ കമ്പനി സുരക്ഷാ മുന്നറിയിപ്പ് നൽകി
തിങ്കളാഴ്ച രാത്രിയാണ് ഇരുപതിലധികം പേർക്ക് ഇമെയിലും എസ്എംഎസും വഴി സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. തന്റെ ഓഫിസ് സംഘത്തിലുള്ള കൗശൽ വിദ്യാർഥിക്കു ലഭിച്ച ഇമെയിലിന്റെ പകർപ്പ് ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി എഐസിസി ഓഫിസിൽ വാർത്താസമ്മേളനം നടത്തി.
ആരോപണം തള്ളിയെങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഐടിമന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനാണ് (സെർട്ട് ഇൻ) ചുമതല. മുന്നറിയിപ്പ് ലഭിച്ചവരോടും ആപ്പിളിനോടും അന്വേഷണത്തിന്റെ ഭാഗമാകാൻ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശിച്ചു.
ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് സംബന്ധിച്ച വിവാദമുണ്ടായി 2 വർഷത്തിനകമാണ് സമാനമായ വിവാദം വിണ്ടും ഉയരുന്നത്. രാഹുൽ അടക്കമുള്ളവരുടെ ഫോണുകളിൽ പെഗസസ് സാന്നിധ്യമുണ്ടന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ. ആരോപണം വൻ വിവാദമായിട്ടും അന്ന് അന്വേഷണം പ്രഖ്യാപിക്കാതിരുന്ന കേന്ദ്രസർക്കാർ ഇത്തവണ ആദ്യദിവസം തന്നെ അന്വേഷണം പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. സുപ്രീം കോട തിയുടെ മേൽനോട്ടത്തിലായിരുന്നു പെഗസസ് സംബന്ധിച്ച പരിശോധനയും അന്വേഷണവും.
മുന്നറിയിപ്പ് ലഭിച്ചവർ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധിയുടെ ഓഫിസ് സംഘാംഗങ്ങൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദ വ്, കോൺഗ്രസ് നേതാക്കളായ കെ.സി.വേണു ഗോപാൽ, ശശി തരൂർ, പവൻ ഖേര, സുപ്രിയ ശ്രീ നട്ടെ, രേവന്ത് റെഡ്ഡി, ഛത്തീസ്ഗഡ് ഉപമുഖ്യ മന്ത്രി ടി.എസ്.സിങ്ദേവ്, എംപിമാരായ മഹുവമൊയ്ത് (തൃണമൂൽ), പ്രിയങ്ക ചതുർവേദി (ശിവ സേന), രാഘവ് ഛദ്ദ (എഎപി), എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി, തെലങ്കാന മന്ത്രി കെ.ടി.രാമറാവു (ബിആർഎസ്), മാധ്യമപവർത്തകരായ സിദ്ധാർഥ് വരദരാജൻ, രവി നായർ, ശ്രീറാം കരി, ആനന്ദ് മങ്നാലെ, രേവതി പൊഗഡാദന്ത, ഒബ്സെർവർ റിസർചർ ഫൗണ്ടേഷൻ പ്രസിഡന്റ് സമീർ സരൺ എന്നിവർക്കാണു മുന്നറിയിപ്പു ലഭിച്ചത്. ഇവരിൽ യച്ചൂരിയും പ്രിയങ്ക ചതുർവേദിയും പ്രധാനമന്ത്രിക്കു കത്തയച്ചു.