പാലാ: ഡിസംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആഭിമുഖ്യത്തിലാണ് പാലാ ടൗണ്‍ കുരിശുപള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
തിരുനാൾ പ്രദക്ഷിണങ്ങൾ,ബൈബിള്‍ പ്രഭാഷണങ്ങൾ , മരിയൻ റാലി , ഘോഷയാത്ര, ടൂ വീലര്‍ ഫാൻസിഡ്രസ് ബൈബിള്‍ ടാബ്ലോ മത്സരങ്ങള്‍, ദീപാലങ്കാരങ്ങള്‍, നാടകമേള എന്നിവ ജൂബിലിതിരുനാളിന് മോടികൂട്ടും.
1ന് വൈകുന്നേരം 5.15 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ളാലം പള്ളിയില്‍ നിന്നും തിരുനാള്‍ പതാക പ്രദക്ഷിണമായി കുരിശുപള്ളിയില്‍ എത്തിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, രാത്രി 7 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി.വൈ.എം.എല്‍.നാടകമേളയുടെ ഉദ്ഘാടനവും തുടര്‍ന്ന് നാടകവും. ഏഴാം തിയതി വരെ എല്ലാ ദിവസവും രാവിലെ 5.30 ന് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും, വൈകിട്ട് 5.30 ന് ജപമാലയും വിശുദ്ധ കുര്‍ബാനയും നടക്കും.
7നും 8നുമാണ് പ്രധാന തിരുനാള്‍. ഏഴിന് രാവിലെ 11ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് 5ന് ജൂബിലിപന്തലിലേക്ക് പ്രദക്ഷിണം. എട്ടാം തിയതി രാവിലെ 8 മണിക്ക് പാലാ സെന്റ് മേരീസ് സ്‌കൂളിലെ പെൺകുട്ടികള്‍ നടത്തുന്ന മരിയൻറാലി. 10ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന. 11.45ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, 12.45ന് സി.വൈ.എം.എല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാൻസിഡ്രസ് മത്സരം, തുടര്‍ന്ന് ബൈബിള്‍ ടാബ്ലോ മത്സരം. വൈകിട്ട് 4ന് തിരുനാള്‍ പ്രദക്ഷിണം, 9ന് രാവിലെ 11.15ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനപ്രതിഷ്ഠിക്കുന്നതോടുകൂടി തിരുനാള്‍ സമാപിക്കുമെന്ന് ഭാരവാഹികളായ ഫാ.ജോസ് കാക്കല്ലില്‍, ഫാ.ജോസഫ് തടത്തില്‍, ഫാ. ജോര്‍ജ്ജ് മൂലേച്ചാലില്‍, കൈക്കാരൻമാരായ ടോമി തോട്ടുങ്കല്‍, തോമസ് മേനാംപറമ്പില്‍, രാജേഷ് പാറയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു