രാജസ്ഥാൻ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ നേതൃത്വത്തില്‍ അഴിച്ച് പണി നടത്താനൊരുങ്ങി കോണ്‍ഗ്രസ്.
അപ്രതീക്ഷിതമായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ അശോക് ഗെഹ്ലോട്ടിന് പകരം പുതിയ നേതാവ് വരണമെന്ന നിലപാടിലാണ് എഐസിസി . അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തര്‍ക്കമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍ . ഈ സാഹചര്യത്തിലാണ് പുതിയ നേതാവിനെ പരിഗണിക്കാൻ ആലോചിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാൻ ശക്തരായ നേതൃത്വം വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഗോവിന്ദ് സിംഗ് ദോത്സാരയെ തന്നെയായിരിക്കും നിലനിര്‍ത്തുക. പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടാതെ പ്രതിപക്ഷ ഉപനേതാവിനേയും കണ്ടെത്തേണ്ടതുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ്, പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സാര, മുതിര്‍ന്ന നേതാവും ഗോത്രവര്‍ഗ മുഖവുമായ മഹേന്ദ്രജിത്ത് സിംഗ് മാളവ്യ, മുതിര്‍ന്ന ബി ജെപി നേതാവ് രാജേന്ദ്ര റാത്തോഡിനെ പരാജയപ്പെടുത്തിയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നരേന്ദ്ര ബുദാനിയ, പഞ്ചാബ് ഇൻചാര്‍ജ് ഹരീഷ് ചൗധരി എന്നിവരെയാണ് പരിഗണിക്കുന്നത്.
മുതിര്‍ന്ന ജാട്ട് നേതാവ് ഹരേന്ദ്ര മിര്‍ധയുടെ പേരും ചര്‍ച്ചയിലുണ്ട്. ജാട്ട് നേതാവിനെയാണ് പരിഗണിക്കുന്നതെങ്കില്‍ പ്രതിപക്ഷ നേതാവായി ഹരേന്ദ്രയ്ക്ക് തന്നെ നറുക്ക് വീഴും. അതേസമയം മറ്റൊരു വിഭാഗത്തിലുള്ള നേതാവിനെയായിരിക്കും ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കുക.
വലിയ ട്വിസ്റ്റ് സമ്മാനിച്ച് സച്ചിൻ പൈലറ്റിന് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് നറുക്ക് വീഴുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും സച്ചിനോട് താത്പര്യമുണ്ട്. ഇത്തവണത്തെ കനത്ത തിരിച്ചടിക്ക് ഗെഹ്ലോട്ടിന്റെ പല നീക്കങ്ങളും കാരണമായിട്ടുണ്ടെന്നാണ് രാഹുലിന്റെ വിലയിരുത്തൽ . പരാജയത്തിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗെഹ്ലോട്ടിനെ രൂക്ഷമായി വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഗെഹ്ലോട്ടിന്റെ ഏകപക്ഷീയ പ്രചരണരീതിയെ അദ്ദേഹം വിമര്‍ശിച്ചെന്നായിരുന്നു വാര്‍ത്തകള്‍. സച്ചിൻ പൈലറ്റിനെ തീരെ ഉള്‍ക്കൊള്ളാതെയുള്ള പ്രചാരണമായിരുന്നു നടന്നതെന്നും പോസ്റ്ററുകളിലും ബാനറുകളിലും അത് കാണാമായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ സ്ഥാനത്തേക്ക് സച്ചിനെ രാഹുല്‍ നിര്‍ദ്ദേശിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.