തൃശൂര്‍: കേരള സന്ദര്‍ശനത്തിന് തൃശൂരിലെത്തിയ മോദി മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നത് മലയാളത്തിൽ . ”കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ” എന്ന വാക്കുകളോടെയാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്.
തുടര്‍ന്ന് എൻഎസ്‌എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭന് ശ്രദ്ധാജ്ഞലി ആര്‍പ്പിച്ച മോദി വടക്കുംനാഥ ക്ഷേത്രത്തെ കുറിച്ചും തൃശ്ശൂര്‍ പൂരത്തെ കുറിച്ചും പ്രത്യേക പരാമര്‍ശങ്ങൾ നടത്തി. നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ശ്രദ്ധേയരായ വനിതകളെ മോദി അനുസ്‌മരിച്ചു. കൂടാതെ, ഗായിക നാഞ്ചിയമ്മ, പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങി രാജ്യത്തിന് മുന്നില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ വനിതകളേയും പ്രകീര്‍ത്തിച്ചു. നാടിന്റെ പുത്രിമാര്‍ എന്നാണ് ഇവരെ മോദി അഭിസംബോധന ചെയ‌്തത്.
സ്വാതന്ത്ര്യത്തിന് ശേഷം ഇടത് വലത് സര്‍ക്കാരുകള്‍ സ്ത്രീകളെ ദുര്‍ബലമരായാണ് കണ്ടതെന്ന് മോദി ആരോപിച്ചു. സത്രീകള്‍ക്ക് ലഭ്യമാകേണ്ട സംവരണം പോലും അവര്‍ മറച്ചുവച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ സ്ത്രീ സംവരണം യാഥാര്‍ത്ഥ്യമാക്കിയെന്നും, മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങള്‍ നിറുത്തലാക്കി രാജ്യത്തെ സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും മോദി പറഞ്ഞു.
മോദിയുടെ ഗ്യാരന്റി എന്ന വാക്ക് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള സംസാരം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളായ ഉജ്ജ്വല യോജന, ശൗചാലയം പദ്ധതികള്‍, മുദ്രാ വായ്‌പ, പ്രസവാവധി, സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികളുടെ അഡ്‌മിഷൻ തുടങ്ങിയവ ഊന്നി പറഞ്ഞുകൊണ്ട് മോദിയുടെ ഗ്യാരന്റി എന്ന വാക്ക് തന്നെ അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസംഗത്തില്‍ പ്രതി ബാധിച്ചു.