ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 602 പേര്‍ക്കാണ് കൊറോണ ഉപവകഭേദമായ ജെഎൻ-1 റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരണത്തിന് കീഴടങ്ങിയത്.
നിലവില്‍ 4,440 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം പേര്‍ രോഗബാധിതരായിട്ടുള്ളത് കര്‍ണാടകയിലാണ്. 199 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത് കേരളമാണ്. 148 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഗോവയില്‍ 47 കേസുകള്‍, ഗുജറാത്തില്‍ 36, മഹാരാഷ്‌ട്രയില്‍ 32, തമിഴ്നാട്ടില്‍ 26 പേര്‍, ഡല്‍ഹിയില്‍ 15 പേര്‍, രാജസ്ഥാനില്‍ നാല് പേരും, തെലങ്കാനയില്‍ രണ്ട് പേരും ഒഡീഷയിലും രാജസ്ഥാനിലും ഓരോരുത്തരും ഇന്നലെ കോവിഡ് പോസറ്റീവായി.
രാജ്യത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ 1 ഉപവകഭേദം ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ല്‍ നിന്നാണ് ഇത് രൂപപ്പെട്ടത്. എന്നാല്‍ പുതിയ വകഭേദം കാര്യമായ ഭീഷണി ഉയര്‍ത്തുമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാധാരണ കോവിഡ് ലക്ഷണങ്ങള്‍ക്ക് പുറമേ മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ട വേദന, ശബ്ദം അടയല്‍, വയറിളക്കം എന്നിവയും ജെഎൻ.1 ബാധിതരില്‍ പ്രകടമായേക്കാം.