ട്രെയിനില്‍ മലയാളി യുവതിക്കുനേരെ അതിക്രമം; രാത്രി യാത്ര ഒഴിവാക്കണമെന്ന് പൊലീസിന്റെ ‘ഉപദേശം’
കൊല്ലം: ട്രെയിനില്‍ മലയാളി യുവതിക്കു നേരെ അതിക്രമം. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കൊല്ലം സ്വദേശിനിയായ യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്
തമിഴ്നാട് സ്വദേശിയായ വയോധികനാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വിരുധാചലം സ്റ്റേഷനില്‍ എത്തും മുൻപായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികൻ യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു.
തിരുച്ചിറപ്പള്ളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍നിന്ന് ഇറങ്ങി ഓടി. തുടർന്ന് തിരുച്ചിറപ്പള്ളി റെയില്‍വേ പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ റെയില്‍വേ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. പരാതി പറഞ്ഞ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണു റെയില്‍വേ പൊലീസ് മറുപടി നല്‍കിയത്.
കംപാർട്മെന്റില്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിനു വന്നില്ലെന്നും യുവതി ആരോപിച്ചു. റെയില്‍വേയിലും തമിഴ്നാട് പൊലീസിലും ഓണ്‍ലൈൻ ആയും യുവതി പരാതി നല്‍കി.