International NewsPravasi news

41 രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിൽ നിരോധനം; 60 ദിവസത്തിനകം പോരായ്മ പരിഹരിച്ചില്ലെങ്കില്‍ പാകിസ്താനും യാത്രാവിലക്ക്.

Keralanewz.com

 

വാഷിംഗ്ടണ്‍: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. കരട് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്

10 രാജ്യങ്ങള്‍ അടങ്ങുന്ന ആദ്യ ഗ്രൂപ്പിന് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങള്‍ ആദ്യ ഗ്രൂപ്പിലുണ്ട്.

രണ്ടാമത്തെ ഗ്രൂപ്പില്‍ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണുള്ളത്. ഇവയ്‌ക്ക് ഭാഗികമായ വിസ സസ്പെൻഷൻ നേരിടേണ്ടിവരും. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

മൂന്നാമത്തെ ഗ്രൂപ്പില്‍ പാകിസ്താൻ, തുർക്ക്മെനിസ്ഥാൻ, ഭൂട്ടാൻ, വന്വാടു, അംഗോള, ബെലാറൂസ്, റിപ്പബ്ലിക് ഓഫ് ദി കോംഗോ, മലാവി, ലൈബീരിയ, ഗാംബിയ, ഇക്വട്ടോറിയല്‍ ഗിനിയ, ഡൊമിനിക, കംബോഡിയ എന്നിവയുള്‍പ്പെടെ 26 രാജ്യങ്ങളുണ്ട്. 60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാൻ അതത് രാജ്യങ്ങളിലെ സർക്കാരുകള്‍ ശ്രമിച്ചില്ലെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്മാർക്കും യുഎസ് വിസ നല്‍കുന്നത് ഭാഗികമായി നിർത്തിവയ്‌ക്കുമെന്ന് കരട് റിപ്പോർട്ടില്‍ പറയുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള അധികൃതരുടെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ കരട് റിപ്പോർട്ട് പ്രാബല്യത്തില്‍ വരൂ. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും പേരുകളിലും മാറ്റം വന്നേക്കാമെന്നും വിവരമുണ്ട്.

മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് ട്രംപിന്റെ ആദ്യ ടേമില്‍ വിലക്കേർപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ നടപടി 2018ല്‍ സുപ്രീം കോടതി ശരിവയ്‌ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ബൈഡൻ സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ ട്രംപിന്റെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാം ടേം ആരംഭിച്ച ഡോണള്‍ഡ് ട്രംപ് കുടിയേറ്റ നിയന്ത്രണ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Facebook Comments Box