നാഗ്പൂർ:കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി.
നാഗ്‌പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി . രാജ്യത്ത് 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി. ബിജെപി സമസ്ത മേഖലകളിലും കൈ കടത്തുകയാണ്. വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങള്‍. പ്രത്യശാസ്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി സാധാരണക്കാരെ കേള്‍ക്കാൻ തയ്യാറാകുന്നില്ല. പല പാര്‍ട്ടികള്‍ ഉണ്ടെങ്കിലും പോരാട്ടം രണ്ട് ആശയങ്ങൾ തമ്മിലാണ്. ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസില്‍ ഏതൊരാള്‍ക്കും നേതൃത്വത്തെ ചോദ്യം ചെയ്യാനും, വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. രാജ്യം കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലാണ്. യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സമയം ചെലവിടുകയാണ്. എല്ലാ വിഭാഗങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. വൈസ് ചാൻസലര്‍മാരെ നിയമിക്കുന്നത് യോഗ്യത അടിസ്ഥാനമാക്കിയല്ലെന്നും രാഹുൽ വിമർശിച്ചു.
രാജ്യത്ത് ജനങ്ങളുടെ ശബ്ദമാവാൻ മാധ്യമങ്ങള്‍ക്കാവുന്നില്ല. ബിജെപി മാധ്യമങ്ങളെയും വരുതിക്ക് നിര്‍ത്തിയിരിക്കുകയാണ്. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്ന, ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥാനത്ത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ കൈയ്യിലേക്ക് അധികാരം നൽകിയത് കോണ്‍ഗ്രസാണ്. അന്ന് അതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്. ആരെയും കേള്‍ക്കാത്ത പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രം രാജഭരണത്തിന്റേതാണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു..