തിരുവനന്തപുരം : കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ കൂടി പുനഃസ്ഥാപിച്ചെന്നാണ് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നത്.
‘നവകേരള സദസ്സില്‍ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തില്‍ കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്’- എന്നും പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്.
മന്ത്രിയുടെ കുറിപ്പ്
നവകേരള സദസ്സില്‍ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തില്‍ക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ഈ സാമ്ബത്തിക വര്‍ഷം കേന്ദ്രം ആദ്യം അനുവദിച്ചത് 6 കോടി തൊഴില്‍ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കേന്ദ്രം അനുവദിച്ച 9.50 കോടി തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 9.65 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് മാതൃകയായ സംസ്ഥാനത്തോടായിരുന്നു വിവേചനപരമായ ഈ സമീപനം. പടിപടിയായി കേരളത്തിനുള്ള തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയര്‍ത്തി. മന്ത്രിയെന്ന നിലയില്‍ ദില്ലിയില്‍ നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് രണ്ട് കോടി തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിക്കാൻ അന്ന് കേന്ദ്രം നിര്‍ബന്ധിതമായി. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് ജനങ്ങള്‍ക്ക് മുമ്ബില്‍ അവതരിപ്പിച്ചു. ഈ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഈ വര്‍ഷം വെട്ടിച്ചുരുക്കിയ മുഴുവൻ തൊഴില്‍ ദിനങ്ങളും കേന്ദ്രത്തിനു പുനസ്ഥാപിക്കേണ്ടിവന്നത്.
കേന്ദ്രം അനുവദിച്ച 8 കോടി തൊഴില്‍ ദിനങ്ങള്‍ ഈ കഴിഞ്ഞ മാസം തന്നെ കേരളംപൂര്‍ത്തിയാക്കിയിരുന്നു.തൊഴില്‍ ദിനങ്ങള്‍ 10.7 കോടിയായി ഉയര്‍ത്തണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനം വിവിധ ഘടകങ്ങളില്‍ കൈവരിച്ച പുരോഗതി വിലയിരുത്തിയതിന്റെയും, വലിയ സമ്മര്‍ദ്ദം ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ജനുവരി 10ന് ചേര്‍ന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എംപവേര്‍ഡ് കമ്മിറ്റിയാണ് ലേബര്‍ ബഡ്ജറ്റ് 9.5 കോടിയായി വര്‍ദ്ധിപ്പിച്ചത്. ഈ തൊഴില്‍ ദിനങ്ങള്‍ കേരളം മറികടക്കുകയാണെങ്കില്‍, വീണ്ടും തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്കുമെന്നും കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പില്‍ മികവിന്റെ എല്ലാ സൂചികകളിലും കേരളമാണ് മുന്നില്‍. ട്രൈബല്‍ പ്ലസ്, നീരുറവ് പോലുള്ള മാതൃകാ പദ്ധതികളും തൊഴിലുറപ്പുമായി ചേര്‍ന്നു കേരളം ഏറ്റെടുക്കുന്നു. സമ്ബൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് ഈ വര്‍ഷത്തെ ആദ്യ പകുതിയിലും കേരളം പൂര്‍ത്തിയാക്കി. ഈ നേട്ടം തുടര്‍ച്ചയായി കൈവരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മുന്നേറുന്ന കേരളത്തെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ച് വെല്ലുവിളിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരുന്നത്.
പത്തരക്കോടി തൊഴില്‍ ദിനങ്ങള്‍ രണ്ട് വര്‍ഷം മുൻപേയാണ് ഒമ്ബതര കോടിയായി വെട്ടിച്ചുരുക്കിയത്, അത് വീണ്ടും ആറ് കോടിയായി ഇക്കുറി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനെതിരെ കേരളമാകെ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിനില്‍ക്കുന്നത്. കേരളത്തിന് അര്‍ഹമായ തൊഴില്‍ ദിനങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ നമുക്ക് തുടരാം.