എ സി മൊയ്തീൻ എംഎല്‍എക്കെതിരെ മൊഴി നല്‍കാത്തതിന് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സെൻട്രല്‍ സിഐ അനീഷ് ജോയി ബുധനാഴ്ച കൊച്ചി ഇഡി ഓഫീസിലെത്തിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ എട്ടുമുതല്‍ 15 വരെ പലദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് ആറിനാണ് അറിയിച്ചത്. ചോദ്യംചെയ്യാൻ വിളിപ്പിച്ചശേഷം 12ന് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് പരാതി. എ സി മൊയ്തീനെതിരെ മൊഴി നല്‍കാൻ ഉത്തരേന്ത്യക്കാരായ ഇഡി ഉദ്യോഗസ്ഥരടക്കം നിര്‍ബന്ധിച്ചു.
സമ്മതിക്കാത്തതിനെ തുടര്‍ന്ന് കഴുത്തിനുപിന്നില്‍ ഇടിക്കുകയും മുളവടികൊണ്ട് കൈയില്‍ അടിക്കുകയും ചെയ്തു. മൊഴി നല്‍കിയില്ലെങ്കില്‍ പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ചോദ്യംചെയ്യലിനുശേഷം മടങ്ങിയ അരവിന്ദാക്ഷൻ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക. കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ നിയമോപദേശം തേടുമെന്നും സൂചനയുണ്ട്.