മസ്കറ്റ് : മലയാളികളടക്കമുള്ള സാധാരണക്കാരുടെ ആശ്രയമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഉണ്ടാകില്ലെന്ന് ട്രാവല്‍ ഏജൻസികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി.
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തിയിരുന്ന ഒമാന്‍റെ ബജറ്റ് വിമാനമാണ് സലാം എയര്‍.
ഈ മാസം അവസാനം വരെയാണ് വിമാനം നിലവില്‍ സര്‍വീസ് നടത്തുക. ഒക്ടോബര്‍ ഒന്ന് മുതലുള്ള ടിക്കറ്റ് ബുക്കിങ് ഓപ്‌ഷൻ വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചു. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കില്‍ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു. റിസര്‍വേഷൻ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും പൂര്‍ണമായും റീഫണ്ട് നല്‍കും.
നിലവില്‍ സലാം എയര്‍ ഇന്ത്യയിലെ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂര്‍, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം നിരവധി പ്രവാസി മലയാളികളുടെ ആശ്രമായിരുന്നു.
ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍ വീസുകള്‍ നിര്‍ത്തുന്നതെന്നാണ് സലാം എയറിന്റെ വിശദീകരണം. എന്നാല്‍ സര്‍വീസ് എത്രകാലത്തേക്കാണ് നിര്‍ത്തുന്നത് എന്നോ, വീണ്ടും പുനരാരംഭിക്കുമോ എന്നീ കാര്യങ്ങളില്‍ കമ്പനി പ്രതികരിച്ചിട്ടില്ല.