ലോക രാജ്യങ്ങള്‍ക്കിടയില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പിയുടെ പ്രവചനം.
എസ് ആൻഡ് പി അടുത്തിടെ തയ്യാറാക്കിയ ഏറ്റവും പുതിയ പഠനം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിനുള്ളിലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക. നിലവില്‍, സാമ്പത്തിക മേഖല വലിപ്പത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. കഴിഞ്ഞ രണ്ട് സാമ്ബത്തിക വര്‍ഷങ്ങളിലും മികച്ച വളര്‍ച്ച നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ മുന്നേറ്റം വരും വര്‍ഷങ്ങളിലും തുടരാൻ കഴിയുമെന്നാണ് എസ് ആൻഡ് പിയുടെ വിലയിരുത്തല്‍.
നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴേക്കും ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 6.3 ശതമാനം വരെ വളര്‍ച്ച കൈവരിക്കും. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ദൃശ്യമാകുന്ന വര്‍ദ്ധനവും, ആഭ്യന്തര വിപണിയിലെ ഉണര്‍വും വളര്‍ച്ച നിരക്ക് ഗണ്യമായി ഉയര്‍ത്താൻ സഹായിക്കുന്നതാണ്. ഇതോടെ, 2030 എത്തുമ്പോഴേക്കും ജപ്പാനെ മറികടന്നാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക.