തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്‍പാദക സബ്‌സിഡി അനുവദിച്ച് സര്‍ക്കാര്‍.ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ വിവരം അറിയിച്ചത്.
ഈ ഒക്ടോബര്‍വരെയുള്ള മുഴുവൻ സബ്സസിഡി തുകയും വിതരണം ചെയ്യാൻ നിര്‍ദേശം നല്‍കിയെന്നും ,റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കര്‍ഷകര്‍ക്കും ഇതുവരെയുള്ള മുഴുവൻ തുകയും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ബ്‌സിഡി ലഭ്യമാക്കുന്നത്. സ്വാഭാവിക റബറിന് വിലയിടിയുന്ന സാഹചര്യത്തിലാണ് റബര്‍ ഉല്‍പാദന ഇൻസെന്റീവ് പദ്ധതിയില്‍ സഹായം ലഭ്യമാക്കുക. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്‌സിഡി തുക ഉയര്‍ത്തി. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.