കണ്ണൂര്‍: ജുഡീഷ്യറിയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്ത് പോവുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ മാരാര്‍ ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയില്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഡോക്ടര്‍ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറുടെ വസതിയില്‍ എത്തിയിരുന്നു. ഇതിനെ അനുകൂലമായി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും നല്‍കുകയുണ്ടായി. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ഇതിനായി സമ്മര്‍ദ്ധം ചെലുത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറാക്കന്‍ പ്രത്യേക തലല്‍പര്യമില്ലെന്ന് നമുക്ക് അറിയാവുന്നതാണ്. മുഖ്യമന്ത്രിക്കുള്ള താല്‍പര്യത്തെ നിലനിര്‍ത്താനുള്ള ബാധ്യതയാണ് ആര്‍. ബിന്ദു കാണിച്ചത്.
ഇതെല്ലാം മറച്ചുവെച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഏത് തരത്തിലുള്ള ബാഹ്യ ഇടപെടല്‍ ആണ് ഉണ്ടായത് എന്ന് തനിക്കറിയില്ല എന്ന്. ഇത് എത്രമാത്രം വിരോധാഭാസമാണെന്ന് നമുക്ക് മനസ്സിലാകും. ഗവര്‍ണര്‍ ഏതൊക്കെ ഫയലാണ് ഒപ്പിടാതെ മാറ്റിനിര്‍ത്തിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കാരണം ജനോപകാരപ്രദമായ ഫയലുകള്‍ ഒരു മണിക്കൂര്‍ പോലും വെച്ച് താമസിപ്പിക്കില്ലെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കകരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 78 ദിവസമാണ് ഒരു സ്ത്രീ ജയിലില്‍ കിടന്നത്. താന്‍ പാര്‍ട്ടിക്ക് വേണ്ടി ബലിയാട് ആവുകയായിരുന്നുവെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതേ പോലെ തന്നെയാണ് മന്ത്രിമാര്‍ ആര്‍. ബിന്ദുവും മുഖ്യമന്ത്രിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നത്. ഇത്തരത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് വേണ്ടി അടിമപ്പണി ചെയ്താല്‍ അവര്‍ തന്നെ ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.