Thu. May 2nd, 2024

റിയാസ് മൗലവി കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി; വിധി വളരെ ഞെട്ടലുണ്ടാക്കി; സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ നടപടികളും സ്വീകരിക്കും; മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ എല്ലാം ചെയ്തുവെന്നും പിണറായി; വേഗത്തില്‍ അപ്പീല്‍ നല്‍കുമെന്ന് സൂചന.

By admin Apr 1, 2024
Keralanewz.com

കോഴിക്കോട്: റിയാസ് മൗലവി കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

”വിധി വളരെ ഞെട്ടലുണ്ടാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുക്കുകയും 96 മണിക്കൂർ തികയും മുൻപ് 3 പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ 7 വർഷം വിചാരണ തടവുകാരായി കിടന്നു. അത് പൊലീസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ്. ജാമ്യാപേക്ഷയെ എതിർത്തു. മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ക്രിമിനല്‍ വക്കീലിനെ നിയമിച്ചു. മതസ്പർധ വളർത്താനുള്ള വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നല്‍കി. കേസന്വേഷണതില്‍ സുതാര്യത പുലർത്തി. ഒരു ഘട്ടത്തിലും പരാതി ഉണ്ടായിരുന്നില്ല” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെറുതെവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണു വിട്ടയച്ചത്. ഇതിനെതിരെ സർക്കാർ അപ്പീല്‍ നല്‍കുമെന്ന് ഇന്നലെ അറിയിച്ചു. തുടർനടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നിർദ്ദേശം നല്‍കിയത്.

റിയാസ് മൗലവി കേസ്: മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വാർത്താസമ്മേളനത്തില്‍ പറഞ്ഞത്

2017 മാർച്ച്‌ 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച്‌ കുടക് സ്വദേശിയും കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ് ്മൗലവി കൊല്ലപ്പെടുന്നത്.

ബേക്കല്‍ കോസ്റ്റല്‍ സർക്കിള്‍ ഇൻസ്‌പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്. കാസർഗോഡ് പൊലീസ് സ്റ്റേഷനില്‍ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അന്ന് തന്നെ കേസന്വേഷണം സ്‌പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏല്‍പ്പിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസൻ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്. സംഭവം നടന്ന് 96 മണിക്കൂറുകള്‍ തികയും മുൻപ് തന്നെ 23.03 .2017 ന് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ അന്ന് മുതല്‍ ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സർക്കാരിന്റെ കർക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. എണ്‍പത്തിയഞ്ചാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളുമായ അഡ്വ. അശോകനെ 14/06/2017 ല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് നടന്നത് എന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 15.06.2017 ല്‍ ഐ പി സി 153 എ കുറ്റപത്രത്തില്‍ ചേർക്കാനുള്ള സർക്കാർ അനുമതി പത്രം നല്‍കി.

97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേല്‍ക്കോടതി ഉത്തരവുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ കോടതിയില്‍ ഹാജരാക്കി. 2019 ല്‍ വിചാരണ നടപടികള്‍ തുടങ്ങി. 2023 മെയ് ഒന്നിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ അശോകൻ നിർഭാഗ്യവശാൻ മരണപ്പെട്ടു. വീണ്ടും ഭാര്യ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അശോകന്റെ സഹപ്രവർത്തകൻ കൂടിയായ കോഴിക്കോട്ടെ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതില്‍ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മർത്ഥയേയും അർപ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്.

വിധി വന്നതിന് ശേഷവും സർക്കാർ ഈ കേസില്‍ പുലർത്തിയ ജാഗ്രതയും ആത്മാർത്ഥയും അർപ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ ശരിവെച്ചില്ല. ഇത് സമൂഹത്തില്‍ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്.

റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണം. ഇവിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് യു എ പി എ ചുമത്തിയില്ല?

ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്.

അറിസ്റ്റിലായ ശേഷം പ്രതികള്‍ ജാമ്യം ലഭിക്കാതെ 7 വർഷവും 7 ദിവസവും കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിഞ്ഞു. യു എ പി എ ചുമത്താനുള്ള അപേക്ഷ ബഹു, ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യു എ പി എ നിയമത്തെ അനുകൂലിക്കുന്നവരില്‍ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണ്.

Facebook Comments Box

By admin

Related Post