ഡല്‍ഹി: നാന്നൂറിലധികം സീറ്റുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം വീണ്ടും പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണം ട്രെയിലർ മാത്രമാണെന്നും 400 ലധികം സീറ്റുമായി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആർട്ടിക്കിള്‍ 370 സംബന്ധിച്ച് തന്നെ വിമർശിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേയേയും മോദി ശക്തമായി വിമർശിച്ചു. ബിഹാറിലെ നവാഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങള്‍.
കഴിഞ്ഞ 10 വർഷത്തെ എൻഡിഎ ഭരണം ട്രെയിലർ മാത്രമാണ്. 400 ലധികം സീറ്റുകള്‍ നേടിക്കൊണ്ട് വീണ്ടും അധികാരത്തിലെത്തും. ദരിദ്രനായ മോദി ദരിദ്രരുടെ സേവകനാണ്. ഇന്ത്യാ സഖ്യം മോദിയുടെ ഗ്യാരണ്ടികളെ തടയാൻ ശ്രമിക്കുന്നത് അവയെ അവർ ഭയപ്പെടുന്നതുകൊണ്ടാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസിനും ആർജെഡിക്കും അവരുടെ സഖ്യമായ ഇന്ത്യ ബ്ലോക്കിനുമെതിരെയും മോദി ആഞ്ഞടിച്ചു, തന്റെ ഉറപ്പുകള്‍ അവരില്‍ വല്ലാതെ ഭയമുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാരന്റി നല്‍കുന്നത് നിയമവിരുദ്ധമാണോ?” മോദി ജനക്കൂട്ടത്തോട് ചോദിച്ചു.
രാജസ്ഥാനിലെ റാലിയില്‍ കശ്മീരിലെ ആർട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. രാജസ്ഥാനില്‍ ആർട്ടിക്കിള്‍ 370നെ കുറിച്ച് ഞാൻ എന്തിനാണ് സംസാരിച്ചതെന്ന് അവർ (കോണ്‍ഗ്രസ്) ചോദിക്കുന്നു.
ജമ്മു കശ്മീർ നമ്മുടേതല്ലേ? കശ്മീരിന്റെ സുരക്ഷയ്ക്കായി നിരവധി യുവാക്കള്‍ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചു. ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ ‘തുക്‌ഡെ തുക്‌ഡെ’ സംഘമാണ്, അവർ അത്തരം ഭാഷയാണ് സംസാരിക്കുന്നതെന്നും മോദി പറഞ്ഞു.
എന്തുകൊണ്ടാണ് ഇന്ത്യാ സംഖ്യം ജനവികാരത്തോട് ഇത്ര വിരോധം കാണിക്കുന്നതെന്നും മോദി ചോദിച്ചു. സർക്കാർ പണത്തിലൂടെയല്ല, പൊതു സംഭാവനകളിലൂടെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിച്ചതെങ്കിലും അയോധ്യയില്‍ പ്രാണ്‍ പ്രതിഷ്ഠയ്ക്കായി അവർ എത്തിയില്ല.
രാമനവമി അടുത്തുവരികയാണ്. അവരുടെ പാപങ്ങള്‍ മറക്കരുതെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് മോദി കൂട്ടിച്ചേർത്തു.